മുതിർന്ന തമിഴ് ചലച്ചിത്ര നിർമാതാവ് കെ. രാജനെ (85) നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ അഡയാർ പാലത്തിൽ നിന്ന് അദ്ദേഹം നദിയിലേക്ക് ചാടുകയായിരുന്നു എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫയർ ഫോഴ്‌സിൻ്റെയും പൊലീസിൻ്റെയും നേതൃത്വത്തിൽ നടന്ന തെരച്ചിലിൽ മൃതദേഹം കണ്ടെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
1980 കാലഘട്ടം മുതൽ തമിഴ് സിനിമാ രംഗത്ത് സജീവമായിരുന്നു കെ. രാജൻ. 1983ൽ സുരേഷും സുലക്ഷണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ബ്രഹ്മചാരികൾ' എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം നിർമാതാവായത്. തുടർന്ന് ഗണേഷ് സിനി ആർട്‌സ് എന്ന ബാനറിൽ നിരവധി ചിത്രങ്ങൾ നിർമിച്ചു.
അബ്ബാസ്, കുനാൽ എന്നിവർ അഭിനയിച്ച 'ഉണർച്ചികൾ' ഉൾപ്പെടെയുള്ള സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 2000ൽ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ്റെ പ്രസിഡൻ്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളിലും പൊതു പരിപാടികളിലും നടത്താറുള്ള നിർഭയമായ പ്രസംഗങ്ങളിലൂടെ ആണ് കെ. രാജൻ തമിഴ് സിനിമാ രംഗത്ത് ഏറെ അറിയപ്പെടുന്നത്. തമിഴ് സിനിമ നേരിടുന്ന പ്രതിസന്ധികൾ, നിർമാതാക്കളുടെ സാമ്പത്തിക നഷ്ടങ്ങൾ, അഭിനേതാക്കളുടെ വർധിക്കുന്ന ശമ്പളം, സിനിമാ വ്യവസായത്തിലെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം പലപ്പോഴും ഇടപെട്ടിരുന്നു.
Filmmaker commits suicide by jumping into river


































