കോട്ടയം: ( www.truevisionnews.com) നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ടു. അദ്ദേഹവുമായുള്ള ഓർമകൾ കുടുംബാംഗങ്ങളുമായി സതീശൻ പങ്കുവച്ചു. ഇന്നില്ലെങ്കിലും തന്നെ നയിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടി സാറെന്ന് സതീശൻ പറഞ്ഞു.
തൻ്റെ ജീവിതത്തിലെ സുവർണ കാലം 2006 മുതൽ 2011 വരെയായിരുന്നു. ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവായപ്പോൾ സഭയിൽ അടിയന്തര പ്രമേയങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകിയിരുന്നു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മന്ത്രിയാകാത്തതാണ് തൻ്റെ ജീവിതത്തിലെ വലിയ നഷ്ടമെന്നും വി.ഡി. സതീശൻ പറഞ്ഞു.
വിമർശിച്ചാലും പരാതി പറഞ്ഞാൽ അദ്ദേഹം നടപടി എടുക്കും. അധികാരത്തിൻ്റെ പത്രാസിനിടയിൽ പാവപ്പെട്ടവരെ മറക്കരുതെന്ന് എന്നാണ് തൻ്റെ തീരുമാനം. അടുത്ത് തന്നെ പിണറായി വിജയനെ കാണാൻ പോകും. ഇന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തലുമായി ഉറപ്പായും സംസാരിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. ചാണ്ടി ഉമ്മൻ മന്ത്രിസഭയിൽ ഉണ്ടാകുമോ എന്നത് കൂട്ടായി തീരുമാനിക്കും. വിജയ് ഉൾപ്പടെയുള്ള മറ്റ് മുഖ്യമന്ത്രിമാരെ അഖിലേന്ത്യ നേതൃത്വമാണ് ക്ഷണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിതാവിനോടുള്ള സ്നേഹം കാരണമാണ് വി.ഡി.സതീശൻ എത്തിയതെന്ന് പുതുപ്പള്ളിയിലെ നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ പറഞ്ഞു. വി.ഡി. പറഞ്ഞ വാക്കുകളാണ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എഴുതിവച്ചിട്ടുള്ളത്. കേരളത്തെ നയിക്കാൻ ഏറ്റവും യോഗ്യൻ സതീശനാണ്. ഉമ്മൻ ചാണ്ടിയെ പോലെ തന്നെ പ്രാപ്തനാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
Chief Minister-designate V.D. Satheesan and Chief Minister Oommen Chandy shared memories



























