എറണാകുളം: (truevisionnews.com) നേര്യമംഗലത്തിന് സമീപം കരിമണലിൽ സ്വകാര്യ ബസ് ലോറിക്ക് പിന്നിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ നിന്നും 41 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന 'കൊച്ചിൻ' എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
കനത്ത മഴയെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് മുന്നിൽ പോവുകയായിരുന്ന ലോറിയുടെ പിന്നിലിടിച്ച ശേഷം റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. നേര്യമംഗലം വനമേഖലയോട് ചേർന്നുള്ള ഭാഗത്താണ് അപകടം നടന്നത്.
അപകടം നടന്ന ഉടനെ സ്ഥലത്തുണ്ടായിരുന്ന വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും സഹായത്തോടെ ബസിന്റെ ചില്ലുകൾ തകർത്താണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ഇടുക്കി ഇന്റലിജൻസ് ഡിവൈഎസ്പി ആർ. സന്തോഷ് കുമാറിന്റെയും ഉടുമ്പൻചോല എസ്.എച്ച്.ഒയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ നേര്യമംഗലത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കനത്ത മഴയിൽ നിയന്ത്രണം തെറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.
Bus overturns after hitting lorry in Neryamangalam
































