തിരുവനന്തപുരം: ( www.truevisionnews.com ) മുഖ്യമന്ത്രിക്കസേരപ്പോരിൽ വി ഡി സതീശൻ അനുകൂലികൾ നടത്തിയ പ്രകടനങ്ങളെ വിമർശിച്ച് മഹിളാ കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. രമേശ് ചെന്നിത്തലയോ കെ സുധാകരനോ വിചാരിച്ചാലും അവരുടെ അണികളെ തെരുവിലേക്ക് ഇറക്കിവിടാമെന്ന് ചാനൽ ചർച്ചയിൽ ദീപ്തി പറഞ്ഞു. അങ്ങനെ ചെയ്യാതിരുന്നത് സംയമനം പാലിച്ചതിനാലാണ്. അത് പരിമിതിയോ വീഴ്ചയോ ആയി കാണരുതെന്നും ദീപ്തി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ നേടിയ വിജയം സതീശന്റെ നേട്ടമാണെന്ന പ്രചാരണത്തിനും ദീപ്തി പരോക്ഷ മറുപടി നൽകി. തെരഞ്ഞെടുപ്പിനെ കൂട്ടായാണ് നേരിട്ടത്. ഒരാൾക്ക് മാത്രം അവകാശപ്പെട്ടതോ ഒരാളുടെ മാത്രം ഗുണംകൊണ്ടോ കിട്ടിയതല്ലെന്നും ദീപ്തി പറഞ്ഞു. മുഖ്യമന്ത്രിക്കായുള്ള ചർച്ച നടക്കുന്നതിനിടെ ഒരു നേതാവിനെതിരെ കടുത്ത സൈബർ ആക്രമണം ഉണ്ടായെന്നും ദീപ്തി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയായി കെ സി വേണുഗോപാലിനെ പിന്തുണച്ചയാളാണ് ദീപ്തി.
പത്തുദിവസം നീണ്ടുനിന്ന പിടിവലിക്കൊടുവിൽ വ്യാഴാവ്ച ഉച്ചയോടെയാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനെതിരെ എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുണ്ടായിരുന്നെങ്കിലും കോൺഗ്രസിലും യുഡിഎഫിലും ഉടലെടുത്ത അസാധാരണ സാഹചര്യം പരിഗണിച്ച് ഹൈക്കമാൻഡ് ഈ തീരുമാനത്തിലേക്ക് നീങ്ങുകയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഡൽഹിയിലും സംസ്ഥാനത്തും പലതട്ടിൽ നീണ്ട ചർച്ചകളും പ്രതിഷേധങ്ങളും യുഡിഎഫ് വിജയത്തിന്റെ ശോഭകെടുത്തിയതോടെ, ഇനിയും വൈകാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ബുധനാഴ്ച രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും തമ്മിൽ നടത്തിയ കൂടിയാലോചനയിലാണ് അന്തിമ തീരുമാനമുണ്ടായത്.
Deepthi Mary Varghese against V.D. Satheesan supporters
































