തിരുവനന്തപുരം : ( www.truevisionnews.com ) ഹൈക്കമാൻഡിന്റെ തീരുമാനത്തിൽ തൃപ്തനെന്ന് കെ.സുധാകരൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമാണ് ഇത്തരത്തിൽ തീരുമാനമെടുക്കാൻ സാധിക്കുക. എന്നും പാർട്ടിക്കൊപ്പം ഉണ്ടാകും. ഗ്രൂപ്പ് നോക്കിയിട്ടല്ല കോൺഗ്രസ് പാർട്ടി മുന്നോട്ട് പോകുന്നത്, എല്ലാവരും ഉത്തരവാദിത്വപ്പെട്ട ആളുകളാണ് കെ സുധാകരൻ പ്രതികരിച്ചു.
എന്തൊക്കെ ഘടകങ്ങൾ ഉണ്ടെങ്കിലും അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണ്. വി ഡി സതീശനും, കെ സി വേണുഗോപാലും തനിക്ക് ഒരുപോലെയാണ്. യോജിച്ചുകൊണ്ടുള്ള ഏത് തീരുമാനവും പാർട്ടിക്ക് നല്ലതാണ്.ലീഗ് ഒരുതരത്തിലും സമ്മർദ്ദം ഉണ്ടാക്കിയിട്ടില്ലെന്ന് കെ സുധാകരൻ പറഞ്ഞു.
വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചു. ഇന്ന് വൈകീട്ട് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കില്ല. പതിനൊന്ന് ദിവസത്തെ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം.
നാല് മണിക്ക് ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗം വി ഡി സതീശനെ നേതാവായി തിരഞ്ഞെടുക്കും. തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിലാകും വി ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. വി ഡി സതീശനുമായി കൂടിയാലോചിച്ച് ഗവർണറെ കാണുന്ന സമയം തീരുമാനിക്കുമെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
കുറേ കടമ്പകൾ കടന്നാണ് ഹൈക്കമാൻഡ് തീരുമാനം എടുത്തതെന്നും എല്ലാവരെയും ചേർത്ത് മുന്നോട്ട് പോകാൻ വി ഡി സതീശന് സാധിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. പാർട്ടിയിൽ ഒരു വികാരം ഉണ്ടായിരുന്നു. എന്നാൽ ജനവികാരം മറിച്ചായിരുന്നുവെന്നും ജനവികാരം കാണാതെ പാർട്ടിക്ക് മുന്നോട്ട് പോകാൻ കഴിയില്ലയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ഘടകകക്ഷികളുടെയും വികാരം ഉൾക്കൊണ്ടുകൊണ്ടാണ് തീരുമാനം. പ്രഖ്യാപനത്തിന് ശേഷമുള്ള കെ സി വേണുഗോപാലിന്റെ പ്രതികരണം മാതൃകാപരം. വിവാദങ്ങൾക്ക് വിടപറയണമെന്നും അദ്ദേഹം വ്യക്തമാക്കി. സീനിയോറിറ്റി നോക്കിയല്ല തീരുമാനം എടുക്കുക. കാലാനുസൃതമായ മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തല പരസ്യമായി പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ നിലപാട് എന്ന പേരിൽ പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ ദൗർഭാഗ്യകരമാണെന്നും പാർട്ടി തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
K Sudhakaran reacts Satisfied with the high command decision
































