കോട്ടയം: (https://truevisionnews.com/) മുഖ്യമന്ത്രി ആരെന്നതിൽ ഉചിതമായ തീരുമാനം ഇന്ന് വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും നിയുക്ത എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ക്ലാരിറ്റി ഉള്ള പ്രോസസ്സാണ് നടന്നത്. അതിനെ ആർക്കും ചോദ്യം ചെയ്യാൻ പറ്റില്ല.
ഹൈക്കമാൻഡിനെ എല്ലാതരത്തിലുള്ള സന്തോഷവും അറിയിക്കുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ജനാധിപത്യ പാർട്ടിയിൽ ഉണ്ടാവുന്ന അഭിപ്രായവ്യത്യാസങ്ങളെ ഇവിടെ ഉണ്ടായിട്ടുള്ളൂ. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി എല്ലാവരോടും അഭിപ്രായം ചോദിച്ചിട്ടാണ് പ്രഖ്യാപനം നടത്താൻ പോകുന്നത്.
ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തോട് 100 ശതമാനം യോജിക്കും. ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ഹൈക്കമാൻഡിനെ അംഗീകരിക്കേണ്ടത് കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ലീഗിന് എതിരായ സുകുമാരൻ നായരുടെ പ്രസ്താവനയിൽ വിവാദത്തിന് ഇല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
എൻഎസ്എസ് ജനറൽ സെക്രട്ടറി ഒരിക്കലും ഒരു തെറ്റായ സമീപനം എടുത്തതായി തോന്നിയിട്ടില്ല. അദ്ദേഹം ഒരു തീരുമാനമെടുക്കാൻ അദ്ദേഹത്തിന്‍റേതായ കാരണങ്ങൾ ഉണ്ടാകാമെന്നും കോട്ടയത്ത് നിന്ന് വീണ്ടും വിജയിച്ച തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
അതേസമയം, കെ സി വേണുഗോപാലിനെ രാഹുൽ ഗാന്ധി വിളിപ്പിച്ചതോടെ ക്ലൈമാക്സിലും സസ്പെൻസ് കടുക്കുകയാണ്. നിർണായക കൂടിക്കാഴ്ച നടക്കുന്നത് രാഹുൽ ഗാന്ധിയുടെ വസതിയിലാണ്. അതേ സമയം എന്തിനാകും രാഹുൽ വിളിപ്പിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.
ദീപ ദാസ് മുൻഷിയും മുകുൾ വാസ്നിക്കും ദില്ലിയിൽ നിന്ന് തിരിച്ചിട്ടില്ല. വളരെ പെട്ടെന്നാണ് കെസി വീട്ടിൽ നിന്ന് ഇറങ്ങിയത്. കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്കാണ് കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം വിളിച്ചിരിക്കുന്നത്.
The appropriate decision on who will be the Chief Minister will be made today, ThiruvanchoorRadhakrishnan


























