തൃശൂർ: ( www.truevisionnews.com ) കെസി വേണുഗോപാൽ അനുകൂല ഫ്ലക്സ് വെച്ച സിപിഎം നേതാവ് മുഹമ്മദിനെ തള്ളി സിപിഎം. ഇത് തെറ്റായ നടപടിയാണെന്നും അംഗീകരിക്കില്ലെന്നും സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെവി അബ്ദുൽ ഖാദർ പറഞ്ഞു. പാർട്ടി നയത്തിന് വിരുദ്ധമാണ്. സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്.
നാട്ടിക ഏരിയാ കമ്മിറ്റിയോട് തുടർ നടപടി എടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും കെവി അബ്ദുൽ ഖാദർ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെവി അബ്ദുൽ ഖാദർ. തൃശൂർ വാടാനപ്പള്ളിയിലാണ് സിപിഎം പ്രവർത്തകൻ ഫ്ലക്സ് വെച്ചത്. കെസി വേണുഗോപാലിനോടുള്ള സ്നേഹം കൊണ്ടാണ് ഫ്ലക്സ് വെച്ചതെന്നാണ് ഫ്ലക്സ് സ്ഥാപിച്ച അരവശ്ശേരി മുഹമ്മദ് പ്രതികരിച്ചു. കെസി വേണുഗോപാൽ മുഖ്യമന്ത്രി ആകണമെന്നാണ് തന്റെ ആഗ്രഹം. കോൺഗ്രസിന്റെ മുഖ്യമന്ത്രിയല്ലേ ഭരണത്തിൽ വരൂ.
മൂന്നുപേർ ലൈനിൽ നിൽക്കുകയല്ലേ, ഇതിൽ കെസി ആവണമെന്നാണ് തന്റെ ആഗ്രഹം. കോൺഗ്രസുകാരെ നമ്മൾ വെറുക്കരുതല്ലോ. അവരും നമ്മുടെ സഹോദരന്മാരല്ലേ. കെസിയോടുള്ള താല്പര്യം കൊണ്ട് ചെയ്തു പോയതാണെന്നും അരവശ്ശേരി മുഹമ്മദ് പറഞ്ഞു. എന്നാൽ അരവശേരി മുഹമ്മദ് ഫ്ലക്സ് സ്ഥാപിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയെന്ന് വാടാനപ്പള്ളിയിലെ കോൺഗ്രസ് പ്രവർത്തകർ പ്രതികരിച്ചു.
സിപിഎം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭർത്താവാണ് ബോർഡ് സ്ഥാപിച്ച മുഹമ്മദ്. കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനെ അനുകൂലിക്കുന്ന തരത്തിലുള്ള ബോർഡ് സ്ഥാപിച്ച് പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാനായിരുന്നു നീക്കമെന്ന് യുഡിഎഫ് ആരോപിക്കുന്നു. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് യുഡിഎഫ് മണ്ഡലം കമ്മിറ്റി പൊലീസിൽ പരാതി നൽകി.
വ്യാജ പ്രചാരണം നടത്തി പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ഇതിൽ പ്രതിഷേധിച്ച് വാടാനപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. രാഷ്ട്രീയ എതിരാളികളെ മോശമായി ചിത്രീകരിക്കാൻ സിപിഎം നടത്തുന്ന നീക്കമാണിതെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.
CPM rejects CPM leader Mohammed for spreading pro-KC Venugopal rhetoric

































