തൃശ്ശൂർ: ( www.truevisionnews.com ) പുതുക്കാട് യുവാവിനെ ചുറ്റികകൊണ്ട് മർദ്ദിച്ച പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം ജിംനേഷ്യത്തിന് മുൻപിൽ വ്യായാമം കഴിഞ്ഞ് മടങ്ങുകയായിരുന്ന മരത്താക്കര പുഴമ്പള്ളം സ്വദേശി ടീനസ് ഡേവിസിന് (37) നേരെയാണ് ആക്രമണമുണ്ടായത്.
കോട്ട പടിഞ്ഞാറേക്കാടൻ വീട്ടിൽ സിറിൽ (36) എന്നയാൾ ചുറ്റികകൊണ്ട് ക്രൂരമായി തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ടീനസിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു.
ടീനസ് ജിംനേഷ്യത്തിൽ വരുമെന്ന് മുൻകൂട്ടി മനസ്സിലാക്കിയ സിറിൽ നെല്ലിച്ചോട് എന്ന സ്ഥലത്ത് ഹെൽമെറ്റ് ധരിച്ച് രണ്ടുമണിക്കൂറോളം കാത്തുനിന്നു.
രാത്രി ഏഴരയോടെ ജിമ്മിലെ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പിറകിലൂടെയെത്തി ചുറ്റിക ഉപയോഗിച്ച് ടീനസിന്റെ തലയ്ക്കു പിന്നിൽ സിറിൽ ആഞ്ഞടിക്കുകയായിരുന്നു. ആദ്യത്തെ അടിയിൽത്തന്നെ ടീനസ് ബോധരഹിതനായി നിലത്തുവീഴുന്നത് ദൃശ്യങ്ങളിലുണ്ട്. അതിനുശേഷവും രണ്ടുതവണകൂടി സിറിൽ ഇയാളെ ചുറ്റിക കൊണ്ടടിച്ചു.
തുടർന്ന് തൊട്ടടുത്തുണ്ടായിരുന്ന സൈക്കിളിൽ രക്ഷപ്പെട്ടു. കുറച്ച് ദൂരം അപ്പുറത്ത് സൈക്കിൾ ഉപേക്ഷിച്ച ശേഷം സ്വന്തം ബൈക്കിൽ യാത്ര തുടർന്നു. ടീനസിനെ കൊലപ്പെടുത്തുക തന്നെയായിരുന്നു സിറിലിന്റെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.
ഇതിനായി ചാലക്കുടിയിൽനിന്നാണ് ചുറ്റിക വാങ്ങിയത്. കുപ്പിയിൽ പെട്രോളും കരുതിയിരുന്നു. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കാനായിരുന്നു ശ്രമമെന്നും സിറിൽ പോലീസിന് മൊഴിനൽകി.
ആക്രമണത്തിനിരയായ ടീനസിന്റെ ഭാര്യയുമായി പ്രതി സിറിലിന് സൗഹൃദമുണ്ടായിരുന്നു. അവരോടൊപ്പം ഒരുമിച്ച് ജീവിക്കാൻവേണ്ടിയാണ് ഭർത്താവായ ടീനസിനെ വകവരുത്താൻ ശ്രമിച്ചതെന്നും സിറിൽ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത തൃശ്ശൂർ റൂറൽ പോലീസ്, ഇരുപത്തഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കൂടുതൽ അന്വേഷണം ആരംഭിച്ചു.
Puthukkad Ripper model attack, husband attempts to kill wife to live with her

































