പാലക്കാട്: (https://truevisionnews.com/) റെയിൽവേ ഗേറ്റുകളിൽ വാഹനങ്ങൾ ഇടിക്കുന്ന സംഭവങ്ങളിൽ ഇനി മുതൽ റെയിൽവേ പോലീസിന് പുറമെ മോട്ടർ വാഹന വകുപ്പും നേരിട്ട് നടപടി സ്വീകരിക്കും. ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നിർദ്ദേശങ്ങളാണ് ട്രാൻസ്പോർട്ട് കമ്മിഷണർ സി.നാഗരാജു നൽകിയിരിക്കുന്നത്.
അപകടത്തിന്റെ ഗൗരവം അനുസരിച്ച് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യും. വലിയ വാഹനങ്ങളാണെങ്കിൽ ഡ്രൈവറുടെ ബാഡ്ജും റദ്ദാക്കും.
അടച്ചിട്ട ഗേറ്റിൽ വാഹനം ഇടിച്ചാൽ റെയിൽവേ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കും. കുറ്റകരമായ അനാസ്ഥയ്ക്ക് 5 വർഷം വരെയും, മനഃപൂർവമാണെന്ന് തെളിഞ്ഞാൽ 7 വർഷം വരെയും തടവുശിക്ഷ ലഭിക്കാം.
ഗേറ്റിനുണ്ടായ കേടുപാടുകൾക്ക് പുറമെ, ട്രെയിൻ വൈകുന്നത് മൂലമുണ്ടാകുന്ന നഷ്ടം, റെയിൽവേ ജീവനക്കാരുടെ വേതനം തുടങ്ങിയവ ഉൾപ്പെടെയുള്ള തുക വാഹന ഉടമയിൽ നിന്ന് ഈടാക്കും.
ആർപിഎഫിന്റെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കായിരിക്കും മോട്ടർ വാഹന വകുപ്പ് തുടർനടപടികൾ സ്വീകരിക്കുക. തമിഴ്‌നാട്, കർണാടക സർക്കാരുകൾ നേരത്തെ തന്നെ ഇത്തരത്തിൽ നടപടി തുടങ്ങിയിരുന്നു. ഗേറ്റ് ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചാൽ കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.
No more games at railway gates; Motor Vehicle Department takes strict action

































