കോതമംഗലം: ( www.truevisionnews.com ) സഹപാഠികൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി പാറപ്പുറത്ത് നിന്ന് കാൽ വഴുതി വീണ് മുങ്ങിമരിച്ചു. കോതമംഗലം പുഴയിലെ കുംഭപ്പിള്ളി കടവിൽ സഹപാഠികൾക്കൊപ്പം കുളിക്കാനെത്തിയ കോളേജ് വിദ്യാർത്ഥിയാണ് മുങ്ങിമരിച്ചത്. പാലക്കാട് ആനക്കര മലമക്കാവ് മുതിരപ്പാറ വീട്ടിൽ എം എസ് അനീഷിന്റെ മകൻ എം എ അതുൽ (19) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം 4.30-ഓടെ പുതുപ്പാടി മുളവർ കവലയ്ക്ക് സമീപമുള്ള കുംഭപ്പിള്ളി കടവിലായിരുന്നു അപകടം. പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലെ രണ്ടാം സെമസ്റ്റർ ബി സിഎ വിദ്യാർത്ഥിയാണ് അതുൽ. ആറംഗ സുഹൃദ്സംഘത്തോടൊപ്പമാണ് അതുൽ പുഴയിൽ എത്തിയത്. പുഴയിലെ പാറപ്പുറത്ത് നിൽക്കുന്നതിനിടെ കാൽ വഴുതി ആഴമുള്ള ഭാഗത്തേക്ക് വീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കോതമംഗലത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തി നടത്തിയ തിരച്ചിലിൽ, വീണ സ്ഥലത്തുനിന്ന് 50 മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കെ സുധയാണ് മാതാവ്, ആതിര ഏക സഹോദരിയാണ്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
College student dies after falling into river accident occurred while he was bathing with friends
































