(moviemax.in) തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകത്തിലൂടെ നടൻ വിജയ് നേടിയ ചരിത്രവിജയത്തിന് പിന്നാലെ, രാഷ്ട്രീയക്കളം വീണ്ടും ചൂടുപിടിക്കുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിജയ്‍ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്ന നടിയും ബിഗ് ബോസ് താരവുമായ ജൂലിയെ ഉന്നംവെച്ച് വിജയ് ആരാധകർ സോഷ്യൽ മീഡിയയിൽ സൈബർ പോരാട്ടം ശക്തമാക്കിയിരുന്നു.
ജൂലിയെ കാണാനില്ലെന്ന തരത്തിലുള്ള പരിഹാസങ്ങൾക്കും പോസ്റ്ററുകൾക്കും മറുപടിയുമായി താരം ഇപ്പോൾ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.
രാഷ്ട്രീയത്തിലെ ജയപരാജയങ്ങളിൽ തളരുന്നവളല്ല താനെന്നും, താൻ ഒരിടത്തും ഒളിച്ചുപോയിട്ടില്ലെന്നും വ്യക്തമാക്കിയ ജൂലി വിജയ്‍ക്കെതിരെ കടുത്ത വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്.
ദീർഘകാലം പ്രതിപക്ഷത്തിരുന്ന് ശീലമുള്ള തങ്ങൾക്ക് ഇത്തരം പോരാട്ടങ്ങൾ പുത്തരിയല്ലെന്ന് പറഞ്ഞ താരം, അധികാരം കൈയാളുന്ന വിജയ്‌യുടെ പാർട്ടിക്ക് ഇനിയുള്ള നാളുകൾ അത്ര എളുപ്പമാകില്ലെന്നും മുന്നറിയിപ്പ് നൽകി.
ഡിഎംകെ പോലുള്ള ശക്തമായ പ്രതിപക്ഷം നിലനിൽക്കുമ്പോൾ രാഷ്ട്രീയ ഗോദ എത്രത്തോളം അപകടകരമാണെന്ന് വിജയ് താമസിയാതെ തിരിച്ചറിയുമെന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തെ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെയും വ്യക്തിജീവിതത്തെയും ലക്ഷ്യമിട്ട് നിരവധി വിവാദ വീഡിയോകൾ ജൂലി പങ്കുവെച്ചിരുന്നു.
വിജയ് ഒരു മികച്ച നേതാവാകാൻ യോഗ്യനല്ലെന്നും തിരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെടുമെന്നുമായിരുന്നു ജൂലിയുടെ അന്നത്തെ പ്രവചനങ്ങൾ.
എന്നാൽ ഫലം വന്നപ്പോൾ വിജയ് വൻ വിജയം കൊയ്തതോടെ ആരാധകർ ജൂലിക്കെതിരെ തിരിയുകയായിരുന്നു. ഇതിനെല്ലാം മറുപടിയായി "ഇനിമേ താ ആട്ടം സൂട് പിടിക്ക പോകത്" (ഇനിയാണ് കളി ചൂടുപിടിക്കാൻ പോകുന്നത്) എന്ന് പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയ പോരാട്ടം തുടരാൻ തന്നെയാണ് തന്റെ തീരുമാനമെന്ന് ജൂലി വ്യക്തമാക്കിയിരിക്കുകയാണ്.
Julie challenges Vijay after his success
































