സുല്‍ത്താന്‍ ബത്തേരി: (truevisionnews.com) വയനാട് മുത്തങ്ങ ചെക്പോസ്റ്റ് വഴി കാറിൽ കടത്തുകയായിരുന്ന രണ്ടേകാൽ കോടിയോളം രൂപയുടെ കുഴൽപ്പണം പോലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് രേഖകളില്ലാത്ത രണ്ട് കോടി 27 ലക്ഷത്തി നാൽപ്പത്തിമൂവായിരം രൂപ കണ്ടെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി മുള്ളൻകുന്ന് സ്വദേശി അർഷാദ് (44), കൊടുവള്ളി മദ്രസ ബസാർ സ്വദേശി പി.ടി. ഇസ്മായിൽ (40) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കെ.എ 51 എം.യു 5173 നമ്പർ കാറിലാണ് പണം ഒളിപ്പിച്ചിരുന്നത്. പുറമെനിന്ന് കണ്ടുപിടിക്കാനാവാത്ത വിധം കാറിന്റെ ഡിക്കിയുടെ ഇരുവശങ്ങളിലും ബ്രേക്ക് ലൈറ്റിനോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറകൾക്കുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്.
ഇന്നലെ വൈകുന്നേരം മുത്തങ്ങ തകരപ്പാടിയിലെ പോലീസ് ചെക്പോസ്റ്റിൽ വെച്ചായിരുന്നു പരിശോധന. പിടിച്ചെടുത്ത പണവും വാഹനവും ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
ബത്തേരി സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീകാന്ത് എസ്. നായരുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ പി. ജയപ്രകാശ്, സിവിൽ പോലീസ് ഓഫീസർമാരായ അനിത്ത്, അനിൽകുമാർ, വിനീഷ, പ്രദീപൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇത്രയും വലിയ തുക എവിടെനിന്നാണ് കൊണ്ടുവന്നതെന്നും ആർക്ക് വേണ്ടിയാണ് എത്തിച്ചതെന്നും കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
A car coming from Karnataka was searched for drugs.


































