നാദാപുരം: (https://truevisionnews.com/) ചുവപ്പുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന നാദാപുരം മണ്ഡലം പിടിച്ചെടുത്ത് യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്ത് ഉജ്ജ്വല വിജയം നേടി.
വോട്ടെണ്ണലിന്റെ തുടക്കം മുതൽ നിലനിർത്തിയ ആധിപത്യം അവസാന റൗണ്ട് വരെ തുടർന്ന അഭിജിത്ത്, 23,685 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചത്.
രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പോരാട്ടത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തത്തെ ബഹുദൂരം പിന്നിലാക്കിയാണ് അഭിജിത്തിന്റെ ഈ മുന്നേറ്റം. മണ്ഡലത്തിൽ ആകെ 99,419 വോട്ടുകൾ നേടിയാണ് കെ.എം. അഭിജിത്ത് നാദാപുരത്തിന്റെ പുതിയ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്.
എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തത്തിന് 75,734 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. എൻഡിഎ സ്ഥാനാർത്ഥി സി.പി. വിപിൻചന്ദ്രൻ 11,454 വോട്ടുകൾ കരസ്ഥമാക്കി മൂന്നാം സ്ഥാനത്തെത്തി.
വോട്ടെണ്ണൽ പുരോഗമിക്കുന്തോറും ലീഡ് നില ഉയർത്തിക്കൊണ്ടിരുന്ന അഭിജിത്ത്, പതിറ്റാണ്ടുകളായി ഇടതുമുന്നണി കാത്തുസൂക്ഷിച്ച മേൽക്കൈ തകർത്തുക്കൊണ്ടാണ് നിയമസഭയിലേക്ക് എത്തുന്നത്.
വിജയവാർത്ത പുറത്തുവന്നതോടെ നാദാപുരത്തും പരിസരപ്രദേശങ്ങളിലും യുഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനങ്ങൾ തുടങ്ങി. മണ്ഡലത്തിലെ ഓരോ വോട്ടർക്കും നന്ദി അറിയിക്കുന്നതായും നാദാപുരത്തിന്റെ സമഗ്ര വികസനത്തിനായിരിക്കും തന്റെ മുൻഗണനയെന്നും വിജയത്തിന് ശേഷം കെ.എം. അഭിജിത്ത് പ്രതികരിച്ചു.
KMAbhijith wins historic victory in Nadapuram with a huge majority of 23,685 votes




























