(moviemax.in) 'ദൃശ്യം' എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച് ശ്രദ്ധേയായ നടി അൻസിബ ഹസൻ, കരിയറിന്റെ തുടക്കത്തിൽ തനിക്ക് നഷ്ടമായ ഒരു വലിയ അവസരത്തെക്കുറിച്ച് മനസ്സ് തുറക്കുന്നു. കമൽ സംവിധാനം ചെയ്ത 'സെല്ലുലോയ്ഡ്' എന്ന ചിത്രത്തിലെ നായികയായ പി.കെ. റോസിയുടെ വേഷം ആദ്യം തനിക്കായിരുന്നു നിശ്ചയിച്ചിരുന്നതെന്ന് അൻസിബ വെളിപ്പെടുത്തി. ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് വരെ ആ കഥാപാത്രത്തിനായി പരിഗണിച്ചിരുന്നത് തന്നെയായിരുന്നുവെന്നും എന്നാൽ പിന്നീട് ആ വേഷം കൈവിട്ടുപോയെന്നും താരം പറഞ്ഞു. ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ പഴയ അനുഭവം പങ്കുവെച്ചത്.
‘സെല്ലുലോയ്ഡില്‍ പി.കെ. റോസി എന്ന ക്യാരക്ടര്‍ ഞാന്‍ ചെയ്യേണ്ടതായിരുന്നു. ഓഡിഷന് പോയി, ലുക്ക് ടെസ്റ്റും സ്‌ക്രീന്‍ ടെസ്റ്റുമെല്ലാം ചെയ്ത് സെലക്ടായതുമാണ്. ബയോപിക് എന്നതിലുപരി മലയാളത്തിലെ ആദ്യത്തെ നായികയുടെ വേഷം ബിഗ് സ്‌ക്രീനില്‍ അവതരിപ്പിക്കുക എന്നത് എനിക്ക് വലിയ എക്‌സൈറ്റ്‌മെന്റായിരുന്നു. പക്ഷേ, ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ഒരു റിയാലിറ്റി ഷോയില്‍ ചാന്ദ്‌നിയുടെ പാട്ട് കമല്‍ സാര്‍ കണ്ടു. ആ കഥാപാത്രത്തിന് ചാന്ദ്‌നി ആപ്റ്റായിരിക്കുമെന്ന് തോന്നി കമല്‍ സാര്‍ ആ കുട്ടിയെ ലുക്ക് ടെസ്‌റ്റൊക്കെ ചെയ്ത് ഓക്കെയായി. ഇത് അവര്‍ എന്നെ വിളിച്ച് പറഞ്ഞു. എനിക്ക് അത് കേട്ടിട്ട് വലിയ വിഷമമായി. ആ സമയത്ത് ഞാന്‍ എല്ലാവരോടും എനിക്ക് ചാന്‍സ് കിട്ടിയെന്നൊക്കെ പറഞ്ഞ് വെച്ചതുമാണ്. പൃഥ്വിരാജിന്റെ കൂടെ അഭിനയിക്കുന്നു എന്ന് ഫ്രണ്ട്‌സിനോട് പറഞ്ഞിട്ട് അത് പോയപ്പോള്‍ ഞാന്‍ ശരിക്കും ഡൗണായി.
അന്നത്തെ ദിവസം ഞാൻ റൂമിനുള്ളില്‍ തന്നെ കഴിഞ്ഞുകൂടി. വീട്ടുകാരോട് ആദ്യം പറഞ്ഞില്ല.ഷൂട്ടൊക്കെ കഴിഞ്ഞ് സിനിമ റിലീസായ ദിവസം അത് കാണാന്‍ പോകാന്‍ കൂട്ടാക്കിയില്ല. വീട്ടുകാരെല്ലാം നിര്‍ബന്ധിച്ചതുകൊണ്ട് മാത്രം സിനിമ പോയി കണ്ടു. കോഴിക്കോട് അപ്‌സര തിയേറ്ററിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നെ വിളിച്ചപ്പോള്‍ ഞാന്‍ വരുന്നില്ലെന്ന് പറഞ്ഞതായിരുന്നു. വീട്ടുകാരാണെങ്കില്‍ എല്ലാ സിനിമയും ഫസ്റ്റ് ഡേ തന്നെ കാണുന്നവരാണ്. അവര്‍ക്ക് എന്റെ ഇമോഷനെ ഒരു വിലയുമില്ലെന്ന് തോന്നി. സിനിമയിലെ ‘ഏനുണ്ടോടി അമ്പിളി ചന്തം’ എന്ന പാട്ട് കാണുമ്പോഴെല്ലാം ‘ശ്ശെ, ഞാന്‍ ചെയ്യേണ്ട വേഷമായിരുന്നല്ലോ’ എന്നായിരുന്നു എന്റെ ചിന്ത,’ അന്‍സിബ പറയുന്നു.
I wanted to act with Prithviraj, but was disappointed in the end; Ansiba Hasan on the big opportunity she missed

























