(moviemax.in) വിജയ് ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 'ജനനായകൻ' തിയേറ്ററുകളിലേക്ക് എത്തുന്നു. സെൻസർ ബോർഡുമായുള്ള നിയമപോരാട്ടങ്ങൾക്കൊടുവിൽ ചിത്രം മെയ് എട്ടിന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
പൂർണ്ണസമയ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്ന വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് സിനിമാലോകം ഈ റിലീസിനെ നോക്കിക്കാണുന്നത്.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാലെ ചിത്രം പുറത്തിറങ്ങുന്നത് സിനിമയുടെ രാഷ്ട്രീയ പ്രാധാന്യവും വർദ്ധിപ്പിക്കുന്നുണ്ട്. നേരത്തെ 2026 ജനുവരിയിൽ പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം, അന്നത്തെ റെക്കോർഡ് പ്രീ-ബുക്കിംഗ് കളക്ഷനായ 100 കോടി കടന്നിട്ടും സെൻസർ പ്രശ്നങ്ങൾ കാരണം റിലീസ് നീണ്ടുപോവുകയായിരുന്നു.
ഇടയ്ക്ക് സിനിമ ഓൺലൈനിൽ ചോർന്നത് ആശങ്കയുണ്ടാക്കിയെങ്കിലും ബോക്സ് ഓഫീസിൽ വിജയ്‍യുടെ താരമൂല്യം ഇതിനെയെല്ലാം മറികടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു മുൻ പോലീസ് ഉദ്യോഗസ്ഥനായാണ് വിജയ് വേഷമിടുന്നത്.
കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന് അനിരുദ്ധാണ് സംഗീതം പകരുന്നത്. ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായി എത്തുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക.
മമിത ബൈജു, പ്രകാശ് രാജ്, പ്രിയാമണി, ഗൗതം വാസുദേവ് മേനോൻ, നരേൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തന്റെ പ്രിയതാരത്തെ വെള്ളിത്തിരയിൽ അവസാനമായി കാണാനുള്ള ആവേശത്തിലാണ് ആരാധകർ.
'Jananayakan' hits theaters on May 8th

































