ചെന്നൈ: (moviemax.in) രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി സിനിമയിൽ നിന്ന് വിരമിക്കാനൊരുങ്ങുന്ന തമിഴ് സൂപ്പർ താരം വിജയ്, തന്റെ അവസാന ചിത്രമായ 'ജനനായകൻ' സാമ്പത്തികമായി പരാജയപ്പെട്ടാൽ നിർമ്മാതാക്കളെ സഹായിക്കാൻ ഒരു സിനിമയിൽ കൂടി അഭിനയിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ.
സെൻസർ ബോർഡുമായുള്ള നിയമപോരാട്ടങ്ങളും ഇന്റർനെറ്റിൽ ചിത്രം ചോർന്നതും സിനിമയുടെ കളക്ഷനെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് താരത്തിന്റെ ഈ നീക്കം. മെയ് പകുതിയോടെ ചിത്രം തിയേറ്ററിലെത്തിക്കാനാണ് നിലവിൽ അണിയറപ്രവർത്തകർ ശ്രമിക്കുന്നത്.
ചിത്രം റിലീസ് ചെയ്ത ശേഷം സാമ്പത്തികമായി നഷ്ടമുണ്ടായാൽ ഇതേ നിർമ്മാതാവിന് തന്നെ പുതിയൊരു സിനിമയ്ക്കായി ഡേറ്റ് നൽകാൻ വിജയ് സന്നദ്ധത പ്രകടിപ്പിച്ചതായാണ് വിവരം.
ഇതിന്റെ ഭാഗമായി പുതിയ സിനിമയ്ക്കുള്ള കഥയെക്കുറിച്ച് ആലോചിക്കാൻ വിജയ് നിർദ്ദേശിച്ചതായി നിർമ്മാതാക്കൾ തന്നെ ചില തമിഴ് മാധ്യമങ്ങളോട് സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ 'ജനനായകൻ' തിയേറ്ററിൽ നിന്ന് നേടുന്ന അന്തിമ തുക കണക്കാക്കിയ ശേഷം മാത്രമേ വീണ്ടും അഭിനയിക്കുന്ന കാര്യത്തിൽ വിജയ് അന്തിമ തീരുമാനമെടുക്കൂ.
നേരത്തെ ജനുവരിയിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ചിത്രം രാഷ്ട്രീയ കാരണങ്ങളാലാണ് സെൻസർ കുരുക്കിലായത്. വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) സജീവമായതിനാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് അധികൃതർ.
തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം മാത്രമേ ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കൂ എന്നാണ് സൂചന.
Vijay will return to the camera after 'Jananayakan' loses

































