(moviemax.in) പതിമൂന്ന് വർഷത്തെ അഭിനയജീവിതത്തിനിടയിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് മാളവിക മോഹനൻ. ദുൽഖർ സൽമാന്റെ നായികയായി 'പട്ടം പോലെ' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച മാളവിക, ഇന്ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരുപോലെ സജീവമാണ്.
അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നടത്തിയ 'ആസ്ക് മി എനിതിങ്' സെഷനിൽ തന്റെ ജീവിതത്തിലെ വൈകാരികമായ നിമിഷങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ തവണ എപ്പോഴാണ് കരഞ്ഞത് എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് താരം തന്റെ ഏകാന്തതയെക്കുറിച്ച് പറഞ്ഞത്. ജോലിയുടെ ഭാഗമായി കുടുംബത്തിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും ദീർഘകാലം മാറിനിൽക്കേണ്ടി വരുന്നത് തന്നെ വല്ലാതെ ബാധിക്കാറുണ്ടെന്ന് മാളവിക പറഞ്ഞു.
‘കഴിഞ്ഞ മാസം ചെന്നൈയിൽ ജോലിയുടെ ഭാഗമായി കുറെയേറെ ദിവസങ്ങൾ നിൽക്കേണ്ടി വന്നു. എന്റെ കൂടെയുള്ള ടീം വളരെ നല്ലതാണെങ്കിലും വീട്ടിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും വിട്ടുനിൽക്കുന്നത് ഏകാന്തത തോന്നിപ്പിക്കും. പകൽ മുഴുവൻ നീണ്ട ഷൂട്ടിങ്ങിന് ശേഷം ഹോട്ടൽ മുറിയിലേക്ക് മടങ്ങിയെത്തുമ്പോൾ സംസാരിക്കാൻ ആരുമില്ലാത്ത അവസ്ഥ വല്ലാതെ തളർത്തും. വലിയ രീതിയിൽ പൊട്ടിക്കരഞ്ഞില്ലെങ്കിലും, ആ സമയത്ത് മാനസികമായി വലിയൊരു താഴ്ന്ന അവസ്ഥയിലായിരുന്നു ഞാൻ’ താരം വെളിപ്പെടുത്തി.
മാസങ്ങളോളം വീടും കുടുംബവുമായി ബന്ധമില്ലാതെ ഹോട്ടൽ മുറികളിലും ലൊക്കേഷനുകളിലും കഴിയേണ്ടി വരുന്നത് ഏകാന്തതക്ക് കാരണമാകുമെന്ന് മാനസികാരോഗ്യ വിദഗ്ദരും പറയുന്നു. ഓരോ സിനിമയും വിജയിപ്പിക്കണമെന്ന സമ്മർദ്ദവും സോഷ്യൽ മീഡിയയിലെ വിമർശനങ്ങളും മാനസികാരോഗ്യത്തെ ബാധിക്കാറുണ്ട്. മനസ്സ് തുറന്ന് സംസാരിക്കാൻ ഒരാളുണ്ടാകുക എന്നത് പ്രധാനമാണ്. മാനസികമായ ബുദ്ധിമുട്ടുകൾ തുടർച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു പ്രൊഫഷണൽ കൗൺസിലറുടെയോ സൈക്കോളജിസ്റ്റിന്റെയോ സഹായം തേടുന്നത് ലജ്ജിക്കേണ്ട കാര്യമില്ലെന്നും ആരോഗ്യ വിദഗ്ദർ പറയുന്നു.
അതേസമയം സൂപ്പർ ഡീലക്സ് ഫെയിം ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പം അഭിനയിക്കുകയാണ് മാളവിക. കാർത്തി നായകനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു. ഉടൻ തന്നെ ചിത്രം തിയറ്ററുകളിൽ എത്തും. പ്രഭാസിനൊപ്പമുള്ള മാളവികയുടെ തെലുങ്ക് ഫാന്റസി ഹൊറർ ചിത്രം ദി രാജ സാബ് അടുത്തിടെയാണ് റിലീസ് ചെയ്തത്.
Malavika on loneliness on location

































