തിരുവനന്തപുരം: (https://truevisionnews.com/) തിരുവനന്തപുരത്ത് പാമ്പുകടിയേറ്റ കുട്ടിയോട് ആശുപത്രി ജീവനക്കാർ അനാസ്ഥ കാണിച്ചെന്ന ഗുരുതര ആരോപണവുമായി പിതാവ് ദിലീപ് രംഗത്ത്. കുട്ടിയെ നിസാരമായി കണ്ട് ജീവനക്കാർ പരിഹസിച്ചതായാണ് കുടുംബം പരാതിപ്പെടുന്നത്.
പാമ്പുകടിയേറ്റെന്ന സംശയവുമായി ആശുപത്രിയിലെത്തിയപ്പോള്‍ ജീവനക്കാര്‍ അത് ഗൗരവമായി എടുത്തില്ലെന്ന് കുട്ടിയുടെ പിതാവ് ദിലീപ്. മൂങ്ങയാണോ കടിച്ചതെന്ന് ചോദിച്ച് ആശുപത്രി ജീവനക്കാര്‍ കുട്ടിയോട് തമാശ പറയുകയും നിസാരമായി കാണുകയും ചെയ്‌തെന്ന് പിതാവ് പറഞ്ഞു. ഒരു സിസ്റ്റര്‍ മാത്രമാണ് കുട്ടിയെ ശ്രദ്ധിച്ചതെന്നും ബാക്കിയുള്ളവര്‍ കാര്യമായ പരിശോധനകള്‍ നടത്തിയില്ലെന്നും ദിലീപ് ആരോപിച്ചു.
'കടിയേറ്റെന്ന് പറഞ്ഞ് കുട്ടി കരയുമ്പോള്‍ മൂങ്ങയാണോ കടിച്ചതെന്ന് ചോദിച്ച് അവര്‍ തമാശ പറയുകയായിരുന്നു. ബ്ലഡ് ടെസ്റ്റില്‍ കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും കുട്ടിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിരുന്നു. അപ്പോഴാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചത്. മെഡിക്കല്‍ കോളജില്‍ എത്തുന്നതിന് മുന്‍പേ കുട്ടി പോയിരുന്നു. എത്തിയപാടെ കുട്ടിയുടെ പള്‍സ് നോക്കിയിട്ട് മരണപ്പെട്ടെന്ന് അവര്‍ പറയുകയായിരുന്നു. പാമ്പ് കടിയേറ്റാല്‍ നല്‍കേണ്ട പ്രാഥമിക മരുന്നുകളൊന്നും നല്‍കിയിരുന്നില്ല'. ദിലീപ് പറഞ്ഞു.
'പുലര്‍ച്ചെ രണ്ടരയോടെയാണ് എന്തോ കടിച്ചെന്ന് പറഞ്ഞ് കുട്ടി അടുത്തേക്ക് കരഞ്ഞുകൊണ്ട് ഓടിവന്നത്. ഉടനെ ആശുപത്രിയിലേക്ക് ഓടി. പിന്നീട് സുഹൃത്തുക്കള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് വീടിനുള്ളില്‍ നിന്ന് തന്നെ പാമ്പിനെ കണ്ടെത്തിയത്'. പിതാവ് കൂട്ടിച്ചേര്‍ത്തു.
ചിറയിന്‍കീഴില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന രണ്ടാം ക്ലാസുകാരന്‍ ദിക്ഷലാണ് ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്. ഇന്നലെ രാത്രി വീട്ടില്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു ദിക്ഷല്‍. ഇന്ന് പുലര്‍ച്ചെ കാലില്‍ എന്തോ കടിച്ചെന്ന് പറഞ്ഞ് കുട്ടി കരഞ്ഞുകൊണ്ട് ഉണരുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ രക്ഷിതാക്കളോട് കാലില്‍ എന്തോ കടിച്ചത് പോലെ തോന്നുന്നു എന്ന് കുട്ടി പറഞ്ഞു. ഉടന്‍ തന്നെ രക്ഷിതാക്കള്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.
പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിക്ക് പാമ്പുകടിയേറ്റതാണെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു. ഈ പാമ്പ് തന്നെയാണ് കുട്ടിയെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Child dies of snakebite in Thiruvananthapuram, father of child files complaint against hospital

































