(moviemax.in) ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. വി.പി. സത്യന്റെ കഥ പറഞ്ഞ 'ക്യാപ്റ്റന്' ശേഷം മറ്റൊരു മലയാളി ഫുട്ബോൾ താരത്തിന്റെ ജീവിതകഥ കൂടി സിനിമയാകുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.
പ്രമുഖ സംവിധായകൻ ഒമർ ലുലുവാണ് വിജയന്റെ സംഭവബഹുലമായ കരിയറും ജീവിതവും സിനിമയായി പ്രേക്ഷകരിലെത്തിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഏപ്രിൽ 26-ന് തൃശൂർ പൂരദിനത്തിൽ നടക്കും.
കന്നഡയിലെ പ്രമുഖ നിർമ്മാതാക്കളായ കേശവ രാമചന്ദ്രപ്പ, കെ. മഞ്ജു, രാജശേഖർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയാളം, കന്നഡ ഉൾപ്പെടെ വിവിധ ഭാഷകളിലായാണ് ഒരുങ്ങുന്നത്.
എന്നാൽ സിനിമയിൽ വിജയനായി വേഷമിടുന്നത് ആരാണെന്ന വിവരം അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല; ഇക്കാര്യത്തിൽ പൂരം നാളിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
പന്തുകളിക്കാരനായും പോലീസ് ഉദ്യോഗസ്ഥനായും നടനായും തിളങ്ങിയ വിജയന്റെ ജീവിതം പ്രാദേശിക അതിർവരമ്പുകൾക്ക് അപ്പുറമാണെന്നും അതിനാൽ ചിത്രത്തിൽ ഒരു വൻ താരനിര തന്നെയുണ്ടാകുമെന്നും അണിയറപ്രവർത്തകർ സൂചിപ്പിച്ചു.
ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാർ ലവ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഒമർ ലുലുവിന്റെ കരിയറിലെ തന്നെ വലിയ പ്രോജക്റ്റുകളിൽ ഒന്നായിരിക്കും ഇത്. നേരത്തെ നിവിൻ പോളിയെ നായകനാക്കി വിജയന്റെ ജീവിതം സിനിമയാക്കാൻ ആലോചനകൾ നടന്നിരുന്നെങ്കിലും അത് പ്രാവർത്തികമായിരുന്നില്ല.
ഇപ്പോൾ ടൊവിനോ തോമസ് ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കൊച്ചിയിലുള്ള വിജയൻ, സിനിമയുടെ പ്രാഥമിക ചർച്ചകൾ നടക്കാനിരിക്കുന്നതേയുള്ളൂവെന്നും മികച്ചൊരു സൃഷ്ടിയായി ചിത്രം മാറുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രതികരിച്ചു.
I.M. Vijayan's life story is now on the silver screen

































