(moviemax.in) ടൊവിനോ തോമസ്-ഡിജോ ജോസ് ആന്റണി കൂട്ടുകെട്ടിലിറങ്ങിയ 'പള്ളിച്ചട്ടമ്പി' സിനിമാലോകത്ത് ചർച്ചയാകുമ്പോൾ, ചിത്രത്തിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
ചിത്രം വെറും രാഷ്ട്രീയ 'വൈറ്റ് വാഷിംഗ്' ആണെന്നും ചരിത്രത്തെ വക്രീകരിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിച്ചതെന്നും സന്ദീപ് വാര്യർ ആരോപിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം സിനിമയ്‌ക്കെതിരെ രംഗത്തെത്തിയത്.
കേരള ചരിത്രത്തിലെ നിർണ്ണായകമായ വിമോചനസമര കാലഘട്ടത്തെയും ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെയും ചിത്രം അവതരിപ്പിച്ച രീതി വസ്തുതാവിരുദ്ധമാണെന്നാണ് പ്രധാന വിമർശനം.
ഗർഭിണിയായ യുവതി കൊല്ലപ്പെട്ട ചെറിയതുറ വെടിവെപ്പ് അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് അറിയാതെ പോലീസ് സ്വന്തം നിലയ്ക്ക് ചെയ്തതാണെന്ന രീതിയിലാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.
എന്നാൽ ഇത് ചരിത്രസത്യങ്ങൾക്ക് നിരക്കാത്തതാണെന്നും രാഷ്ട്രീയമായ താൽപ്പര്യങ്ങൾ മുൻനിർത്തി ചരിത്രത്തെ വെള്ളപൂശാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വൻ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ 'പള്ളിച്ചട്ടമ്പി' ഇതോടെ ഒരു രാഷ്ട്രീയ വിവാദത്തിന് കൂടി തിരികൊളുത്തിയിരിക്കുകയാണ്.
സിനിമയിലെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള തർക്കങ്ങളാണ് നടക്കുന്നത്.
Sandeep Warrier against Tovino's film

































