തിരുവനന്തപുരം: ( www.truevisionnews.com ) മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന് പിന്നാലെ ഉത്സവ ആഘോഷങ്ങളിൽ പുനർവിചിന്തനം വേണമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി നേതാവ് ആർ. ശ്രീലേഖ. തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ എന്തിനാണെന്നും മനുഷ്യജീവനുകൾ പണയം വെക്കുന്ന ഉത്സവങ്ങളും ആനകളെ പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകളും വേണോ എന്നും ആർ. ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. ഈ ഡിജിറ്റൽ യുഗത്തിലെങ്കിലും ഒരു പുനർവിചിന്തനം നടത്തണമെന്നും അവർ പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
തൃശൂർ ഒരു വെടിപ്പുരക്ക് തീ പിടിച്ച് 15 പേർ മരിച്ചു! ഹാ കഷ്ടം! വെറുതെ പൊലിഞ്ഞ കുറെ ജീവനുകൾ! പൂരം വെടിക്കെട്ടിനായി പടക്കം ഉണ്ടാക്കുകയായിരുന്നു ഇവിടെ. പൊലീസും ഫയർ & റെസ്ക്യൂ വകുപ്പും അറിഞ്ഞിരുന്നോ അവിടെ ഇങ്ങനെയൊരു പടക്ക നിർമാണശാല പ്രവർത്തിച്ചിരുന്നു എന്ന്? വേണ്ട സുരക്ഷാ നടപടികൾ ചെയ്തിരുന്നോ?
ഇനിയും ഇതുപോലെ എത്ര പടക്ക നിർമാണ ശാലകൾ തൃശൂരിൽ ഉണ്ട് എന്നറിയാമോ? അവയിൽ എത്രയെണ്ണം വേണ്ട സുരക്ഷിതത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാമോ?ഇതൊക്കെ നോക്കാൻ ആർക്കാണ് സമയം? എല്ലാ ഉദ്യോഗസ്ഥരും ഇപ്പോൾ രാഷ്ട്രീയം കളിച്ച് നടക്കുകയല്ലേ?? ഏതെങ്കിലും അത്യാവശ്യ കാര്യത്തിന് ആരെങ്കിലും ഒന്ന് ഫോൺ ചെയ്താൽ അതെടുക്കുന്ന ഏതെങ്കിലും ജില്ലാ പോലീസ് മേധാവികൾ ഉണ്ടോ?
എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവനുകൾ പണയം വെക്കുന്ന ഉത്സവങ്ങൾ? കാടുകളിൽ ജീവിക്കേണ്ട ആനയെ നിരത്തി നിർത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകൾ? ഇനിയെങ്കിലും, ഈ ഡിജിറ്റൽ യുഗത്തിലെങ്കിലും ഒരു പുനർവിചിന്തനം നടത്തിക്കൂടെ?
നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? ഉത്സവ സമയം മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ട എന്ന് വച്ചൂടെ?
R. Sreelekha calls for rethinking of festival celebrations

































