(moviemax.in) ബാലിയിൽ വിനോദസഞ്ചാരത്തിനെത്തിയ നാല് ഇന്ത്യൻ സഞ്ചാരികൾ താമസിച്ച റിസോർട്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച നിലയിൽ പിടിക്കപ്പെട്ടു. ബാലിയിലെ പ്രശസ്തമായ ഉബുദ് മേഖലയിലെ ആഡംബര റിസോർട്ടിലാണ് സംഭവം നടന്നത്. റിസോർട്ടിൽ നിന്നും ചെക്കൗട്ട് ചെയ്യുന്ന സമയത്ത് സംശയം തോന്നിയ ജീവനക്കാർ ഇവരുടെ ബാഗുകൾ പരിശോധിച്ചു.
ഹോട്ടലിലെ അലങ്കാര വസ്തുക്കളും മറ്റ് സാധനങ്ങളും ബാഗിനുള്ളിൽ നിന്ന് കണ്ടെടുത്തു. ജീവനക്കാർ ബാഗുകൾ തുറന്ന് സാധനങ്ങൾ പുറത്തെടുക്കുന്നതും സഞ്ചാരികളുമായി തർക്കിക്കുന്നതുമായ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഉബുദിലെ 'അശ്വര റിസോർട്ടിലാണ്' സംഭവം നടന്നത്. ഏപ്രിൽ 16-നാണ് വിനോദസഞ്ചാരികൾ റിസോർട്ടിൽ ചെക്ക് ഇൻ ചെയ്തത്. രണ്ട് മുറികളിലായി മൂന്ന് പകലും രണ്ട് രാത്രിയുമാണ് ഇവർ താമസിച്ചത്. ഏപ്രിൽ 19-ന് രാവിലെ ഇവർ ചെക്ക് ഔട്ട് ചെയ്ത് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് ജീവനക്കാർക്ക് സംശയം തോന്നിയത്.
ഇവർ താമസിച്ച മുറികളിൽ പരിശോധന നടത്തിയ ജീവനക്കാർ നിരവധി സാധനങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇതോടെ സഞ്ചാരികളെ തടഞ്ഞുവെച്ച് ബാഗുകൾ പരിശോധിക്കുകയായിരുന്നു.
മുറിയിലെ അലങ്കാര വസ്തുക്കളും റിസോർട്ട് വക സാധനങ്ങളും ഇവരുടെ ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. മോഷണശ്രമം കൈയോടെ പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.
ബാത്ത് ടവലുകൾ, പൂൾ ടവലുകൾ. ഹെയർ ഡ്രയർ, കിമോണോ സ്റ്റൈൽ റോബുകൾ പാത്രങ്ങൾ, സ്പൂണുകൾ, ടിവി റിമോട്ട് ബോക്സ്. ഒരു ഡോർമാറ്റ് വരെ ബാഗിലാക്കിയിരുന്നു.
മറ്റ് വിനോദസഞ്ചാരികൾ നോക്കിനിൽക്കെയായിരുന്നു പരിശോധന. ബാഗിൽ നിന്ന് ഓരോ സാധനങ്ങളും പുറത്തെടുത്ത് നിലത്ത് നിരത്തിയിടുന്നതും വീഡിയോയിൽ കാണാം. മോഷണം പിടിക്കപ്പെട്ടതോടെ ജീവനക്കാരും സഞ്ചാരികളും തമ്മിൽ തർക്കമുണ്ടായി. സംഭവം ബാലി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടെങ്കിലും, വിഷയം കേസാക്കേണ്ടെന്ന് റിസോർട്ട് മാനേജ്‌മെന്റ് തീരുമാനിച്ചു. ഇരുവിഭാഗവും തമ്മിൽ സംസാരിച്ച് നഷ്ടപരിഹാരം നൽകി പ്രശ്നം ഒത്തുതീർപ്പിലാക്കി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വീഡിയോ വൈറലായതോടെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഇത്തരം പ്രവൃത്തികൾ വിദേശരാജ്യങ്ങളിൽ ഇന്ത്യൻ വിനോദസഞ്ചാരികളോടുള്ള മോശം മനോഭാവത്തിനും വെറുപ്പിനും കാരണമാകുന്നുണ്ടെന്ന് പലരും കമന്റ് ചെയ്തു.
From towels and spoons to hair dryers; Indian tourists in Bali packed a resort in their bags!

































