(moviemax.in) സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത 'മോഹിനിയാട്ടം' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. ചിത്രത്തിലെ ഹാസ്യം, പ്രകടനം, മേക്കിങ് എന്നിവയ്ക്ക് പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ആദ്യ ഭാഗമായ 'ഭരതനാട്യം' ഒരു ഫീൽ ഗുഡ് ചിത്രമായിരുന്നെങ്കിൽ, രണ്ടാം ഭാഗമായ 'മോഹിനിയാട്ടം' പൂർണ്ണമായും ഒരു ഡാർക്ക് ഹ്യൂമർ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള ഒരു എന്റർടൈനറായി ചിത്രം മാറിക്കഴിഞ്ഞു.
റിലീസ് ചെയ്ത് ആദ്യ ദിവസങ്ങളിൽ അധികമാരും ശ്രദ്ധിക്കാതെയിരുന്ന ഒരു ഡയറക്ടർ ബ്രില്യൻസ് ഇപ്പോൾ സിനിമാപ്രേമികൾ കണ്ടെത്തിയിട്ടുണ്ട്. തേങ്ങയുമായി ബന്ധപ്പെട്ടാണ് ആ കണക്ഷൻ വന്നിരിക്കുന്നത്.
ഭരതനാട്യത്തിൽ തലയിൽ തേങ്ങ വീണിട്ടാണ് ഭരതൻ നായർ മരിക്കുന്നത്. അത് കർമഫലമാണ് എന്നാണ് കാഴ്ചക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഭരതൻ നായരും കൂട്ടാളികളും ചേർന്ന് പണം തട്ടാനായി കെട്ടിപ്പൊക്കിയ മോഹിനീശ്വരി ദേവി അമ്പലത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ് തലയിൽ തേങ്ങയുടക്കൽ. ഇങ്ങനെ തലയിൽ തേങ്ങയുടച്ചവരുടെ വേദനയാണ് ഭരതൻ നായരുടെ ജീവനെടുത്ത തേങ്ങയായി വന്നത് എന്നതാണ് കർമഫലം തിയറിക്കാരുടെ കണ്ടെത്തൽ. സുഭാഷുമാർ മാത്രമല്ല തേങ്ങയും രണ്ടാം ഭാഗത്തിൽ റീഎൻട്രി നടത്തുന്നു എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
ആദ്യ ഭാഗമായ ഭരതനാട്യത്തിൽ നിന്നും വിഭിന്നമായി ബോക്‌സ് ഓഫീസിൽ മികച്ച കളക്ഷനാണ് മോഹിനിയാട്ടം സ്വന്തമാക്കുന്നത്. ഇതിനോടകം 25 കോടി സിനിമ നേടി സർപ്രൈസ് ഹിറ്റായിരിക്കുകയാണ്. ഏപ്രിൽ പത്തിന് റിലീസ് ചെയ്ത ചിത്രം സൈജു കുറുപ്പും തോമസ് തിരുവല്ലയും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ആദ്യ ഭാഗമായ ഭരതനാട്യം തിയേറ്ററുകളിൽ വിജയം നേടിയില്ലെങ്കിലും മികച്ച അഭിപ്രായം സ്വന്തമാക്കുകയും ഒടിടിയിൽ വലിയ വ്യൂസ് നേടുകയും ചെയ്തിരുന്നു.
സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാൾ, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായർ, ജിനിൽ റെക്‌സ, ജിവിൻ റെക്‌സ, നിഷ്താർ സെയ്ത്, സന്തോഷ് ബാലചന്ദ്ര വിജയ്, സൽഖാൻ വിജയ് തുടങ്ങിയവരാണ് മോഹിനിയാട്ടത്തിലെ പ്രധാന അഭിനേതാക്കൾ.
The work was done by 'karmaphalam'; Fans discovered the secret behind the coconut falling on their head

































