(moviemax.in) ദൃശ്യം എന്ന ഒറ്റ സിനിമയിലൂടെ ആഗോളതലത്തിൽ മലയാളത്തിന്റെ അഭിമാനമായി മാറിയ സംവിധായകനാണ് ജീത്തു ജോസഫ്. എന്നാൽ, സമീപകാലത്തിറങ്ങിയ അദ്ദേഹത്തിന്റെ പല ചിത്രങ്ങൾക്കും പ്രേക്ഷക പ്രതീക്ഷയ്ക്കൊപ്പമെത്താൻ സാധിച്ചില്ലെന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിൽ പ്രധാനമായും ഉയരുന്ന വിമർശനം ജീത്തു ജോസഫ് ചിത്രങ്ങളുടെ സാങ്കേതിക നിലവാരത്തെക്കുറിച്ചാണ്. അദ്ദേഹത്തിന്റെ സിനിമകൾക്ക് 'സീരിയൽ നിലവാരമേ' ഉള്ളൂ എന്ന് സോഷ്യൽ മീഡിയയിൽ ചിലർ ക്രൂരമായി പരിഹസിക്കാറുമുണ്ട്.
ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് നേരിട്ട് മറുപടി നൽകുകയാണ് അദ്ദേഹം. സോഷ്യൽ മീഡിയയിൽ തന്നെ ബോധപൂർവം ലക്ഷ്യം വെക്കുന്നവരുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. തന്റെ സിനിമകളിലെ ദൃശ്യഭാഷയുമായി ബന്ധപ്പെട്ട ചില പ്രത്യേക തെരഞ്ഞെടുപ്പുകൾ ഒരുപക്ഷേ സാങ്കേതിക നിലവാരത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾക്ക് കാരണമായിട്ടുണ്ടാകാമെന്നും ജീത്തു ജോസഫ് വിശദീകരിക്കുന്നു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. മറ്റുള്ളവരുടെ പരിഹാസങ്ങൾക്കപ്പുറം തന്റെ ശൈലിയിൽ ഉറച്ചുനിന്ന് പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഈ മറുപടിയിലൂടെ സൂചിപ്പിക്കുന്നു.
ടെക്നിക്കല്‍ ക്വാളിറ്റി പോര എന്ന വിമര്‍ശനങ്ങള്‍ എങ്ങനെയാണ് ഉള്‍ക്കൊള്ളുന്നത്, ടെക്നിക്കല്‍ ക്രൂവിനെ എപ്പോഴും റിപ്പീറ്റ് ചെയ്യുന്നത് കൊണ്ടാണോ ഈ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ജീത്തുവിന്‍റെ മറുപടി ഇങ്ങനെ- “അതിനകത്ത് കുറച്ച് കാര്യങ്ങള്‍ ഉണ്ട്. ഇപ്പോള്‍ വരുന്ന പല സിനിമകളിലും കളര്‍ഫുള്‍ പരിപാടികള്‍ ആണ് ഉള്ളത്. ലൈറ്റിംഗ് പാറ്റേണും കളറും ഒക്കെ വച്ചിട്ട് മേക്കിംഗില്‍ തന്നെ ആ വ്യത്യാസം കാണാം. മറിച്ച് എന്‍റെ സിനിമകള്‍ ഈ രീതിയില്‍ ആയിരിക്കുന്നു എന്നത് എന്‍റെ ടീമിന്‍റെ കുഴപ്പമല്ല. എനിക്ക് അത് കുറച്ച് റിയലിസ്റ്റിക് ആയിട്ട് തന്നെ മതി എന്നതുകൊണ്ടാണ്”, ജീത്തു ജോസഫ് പറയുന്നു.
“പിന്നെ കുറച്ചുപേര്‍ എഴുതുന്നതിന് പിന്നില്‍ വേറെ പ്രശ്നമുണ്ട്. അത് ഞാനിപ്പോള്‍ പരസ്യമായിട്ട് പറയുന്നില്ല. ഞാന്‍ ഈയിടെ തപ്പി കണ്ടുപിടിച്ചു. പേഴ്സണലി ചിലരെ ടാര്‍ഗറ്റ് ചെയ്യുന്ന രീതി കണ്ടു. കുറേ ആള്‍ക്കാര്‍ തുടര്‍ച്ചയായിട്ട് എല്ലാ സിനിമയ്ക്കും വന്നിരുന്ന് ഇങ്ങനെ എഴുതുന്നുണ്ട്. അത് വിട്ടേക്കുക. ഇത് എന്തുകൊണ്ടാണ് ചോദിക്കുന്നത്? നിങ്ങള്‍ ഇത് വായിച്ചതുകൊണ്ടാണ്. ഒരു 25 പേര്‍ സ്ഥിരമായി ഇങ്ങനെ എഴുതിക്കൊണ്ടിരുന്നാല്‍ അത് വായിക്കുന്നവര്‍ ബ്രെയിന്‍ വാഷ്ഡ് ആവും. എന്‍റെ ഡ്രൈവര്‍ അത് വായിച്ചിട്ട് എന്നോട് ഒരു കമന്‍റ് പറഞ്ഞു. എനിക്ക് മനസിലായി. സോഷ്യല്‍ മീഡിയയിലെ കമന്‍റുകള്‍ വായിക്കാറുണ്ടല്ലേ എന്ന് ഞാന്‍ ചോദിച്ചു. ഉണ്ടെന്ന് പുള്ളി പറഞ്ഞു. കാരണം പുള്ളി പറഞ്ഞത് അവിടെ വന്ന ഒരു വാചകം അതുപോലെ ആയിരുന്നു. എന്‍റെ അസിസ്റ്റന്‍റ്സ് ആണ് എന്നെ ആ സോഷ്യല്‍ മീഡിയ എഴുത്ത് കാണിച്ചത്. ഒരാള്‍ തന്നെ പല സ്ഥലത്തും ഒരേ കാര്യം പറയുന്നുണ്ട്. സിനിമ ഇറങ്ങി ആദ്യ ഷോ കഴിയുമ്പോഴേക്കും എഴുതിവിടും. ആ രീതിയിലുള്ള ടാര്‍ഗറ്റിംഗ് ഉണ്ട്”, ജീത്തു ജോസഫിന്‍റെ വാക്കുകള്‍.
Jeethu Joseph responds to criticism
































