കോഴിക്കോട് : ( www.truevisionnews.com ) വിവാഹ ഹാളിൽ ബഹളം വച്ചത് ചോദ്യം ചെയ്തതിന് യുവാവിന്റെ പല്ല് അടിച്ചു കൊഴിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കല്ലൂത്താൻ കടവ് ഫ്ലാറ്റിലെ താമസക്കാരായ രാഗേഷ് ബാബു (18), വിഷ്ണു (23), കിരൺ ശങ്കർ (19), അജയ് (18) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.
ജനുവരി 13ന് രാത്രി 10.30ന് എസ്കെ പൊറ്റക്കാട് ഹാളിൽ വച്ച് നടന്ന വിവാഹത്തിനിടെ പ്രതികൾ പ്രശ്നം ഉണ്ടാക്കിയതിനെ തുടർന്ന് കല്ലൂത്താൻ കടവ് ഫ്ലാറ്റിലെ താമസക്കാരനായ ഭാരതി എന്ന യുവാവ് പൊലീസിനെ വിളിച്ചിരുന്നു. ഇതിന്റെ വിരോധത്തിൽ പ്രതികൾ യുവാവിനെ തടഞ്ഞുവയ്ക്കുകയും മുഖത്ത് സ്റ്റീൽ വള ഉപയോഗിച്ച് ഇടിക്കുകയും താടിക്ക് കൈ ചുരുട്ടി ഇടിക്കുകയും ചെയ്തു.
ആക്രമണത്തില്‍ യുവാവിന്റെ പല്ല് ഇളകി പോവുകയും താടി എല്ലിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
ഗോവിന്ദപുരം കാവിൽ താഴം, കല്ലൂത്താൻ കടവ്, മുണ്ടിക്കൽ താഴം എന്നിവിടങ്ങളിൽ വച്ച് കസബ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ മാരായ പ്രദീപ്, രഗേഷ്, സജേഷ് കുമാർ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുമിത് ചാൾസ്, ഷിബു, സിവിൽ പൊലീസ് ഓഫിസർ ജിതിൻ എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
Four youths arrested in Kozhikode wedding hall incident where a youth's teeth were knocked out for questioning him about the noise































