Apr 20, 2026 10:05 PM

കോ‍ഴിക്കോട്:  ( www.truevisionnews.com ) പേരാമ്പ്ര മണ്ഡലത്തിന്റെ മെറ്റീരിയല്‍ റൂം തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തിലെന്ന് വിശദീകരണവുമായി കോ‍ഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്. തുറന്നത് സീല്‍ ചെയ്യാത്ത മുറിയെന്ന് അദ്ദേഹം പറഞ്ഞു. ഇവിഎമ്മുകളും പോസ്റ്റല്‍ ബാലറ്റുകളും സൂക്ഷിച്ച സ്‌ട്രോംഗ് റൂം തുറന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര മണ്ഡലത്തിലെ വരണാധികാരിയുടെ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന ജെഡിടി ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ മെറ്റീരിയല്‍ റൂം, സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് ഏപ്രില്‍ 20ന് രാവിലെ 11.15ന് തുറന്നതെന്നും അത് സീല്‍ ചെയ്ത മുറിയായിരുന്നില്ലെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ അദ്ദേഹം പറഞ്ഞു.

വോട്ടെടുപ്പിനു ശേഷം പേരാമ്പ്ര മണ്ഡലത്തിലെ ഇവിഎമ്മുകളും വിവിപാറ്റുകളും അതോടൊപ്പം വരണാധികാരി സൂക്ഷിക്കേണ്ട പ്രിസൈഡിംഗ് ഓഫീസര്‍ ഡയറി ഉള്‍പ്പെടെയുള്ള രേഖകളും ജെഡിടിയിലേക്ക് പോലിസ് സംരക്ഷണത്തില്‍ കൊണ്ടുവന്നിരുന്നു. ഇവിഎമ്മുകളും വിവിപാറ്റുകളും കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സ്‌ട്രോംഗ് റൂമിലാണ് കേന്ദ്ര നിരീക്ഷകരുടെയും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുന്നത്. ഈ മുറി പിന്നീട് തുറന്നിട്ടില്ല.

എന്നാല്‍ റിട്ടേണിംഗ് ഓഫീസര്‍ കൈവശം വയ്‌ക്കേണ്ട രേഖകള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള മെറ്റീരിയല്‍ റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് സീല്‍ ചെയ്ത മുറിയല്ല. കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം എന്‍കോര്‍ സോഫ്റ്റ് വെയറിലെ വിവരങ്ങള്‍ പരിശോധിച്ച് അന്തിമമായി അപ്രൂവ് ചെയ്യേണ്ട തീയതി ഏപ്രില്‍ 20 ആയിരുന്നു. ഇതിന്റെ ഭാഗമായി എന്‍കോറിലെ വിവരങ്ങളുമായി പേരാമ്പ്ര മണ്ഡലത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ ഡയറിയിലെ വിവരങ്ങള്‍ ഒത്തുനോക്കി അപ്‌ഡേറ്റ് ചെയ്യുന്നതിനു വേണ്ടിയാണ് ഈ മുറി ഏപ്രില്‍ 20നു തുറന്നത്.

മുറി തുറക്കുന്ന വേളയില്‍ എല്‍ഡിഎഫിനെ പ്രതിനിധീകരിച്ച് എ കെ മുഹ്‌സിന്‍, യുഡിഎഫിനെ പ്രതിനിധീകരിച്ച് ശഹ്‌സാദ് കെ എന്നിവര്‍ സ്ഥലത്ത് സന്നിഹിതരായിരുന്നു. രേഖകളുടെ പരിശോധന കഴിഞ്ഞ് ഈ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്കു ശേഷം 1.50ന് മുറി പൂട്ടുകയും ചെയ്തു. ഇവിഎമ്മുകളും പോസ്റ്റല്‍ ബാലറ്റുകളും സൂക്ഷിച്ചിരിക്കുന്ന സീല്‍ ചെയ്ത മുറികള്‍ തുറന്നിട്ടില്ലെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

opened in perambra was a material room not a strong room kozhikode district Collector snehil kumar singh explains assembly elections

Next TV

Top Stories










News Roundup