(moviemax.in) മലയാളികളുടെ പ്രിയപ്പെട്ട പത്മരാജൻ ചിത്രം 'തൂവാനത്തുമ്പികളി'ലെ ഇതിഹാസ കഥാപാത്രം മണ്ണാറത്തൊടി ജയകൃഷ്ണനും, ആ കഥാപാത്രത്തിന് ആധാരമായ കാരിക്കത്ത് ഉണ്ണിമേനോനും ഒടുവിൽ നേരിൽ കണ്ടു. തൃശൂർ പൂത്തോൾ സ്വദേശിയായ ഉണ്ണിമേനോന്റെ ജീവിതത്തിൽ നിന്നാണ് പത്മരാജൻ ജയകൃഷ്ണനെന്ന നായകനെ സൃഷ്ടിച്ചത്. മോഹൻലാലും ഉണ്ണിമേനോനും തമ്മിലുള്ള ഈ അത്യപൂർവ്വ കൂടിക്കാഴ്ചയ്ക്ക് വേദിയായത് 'പപ്പപ്പ' യൂട്യൂബ് ചാനലിന്റെ 'കഥയാത്ര' എന്ന ഡോക്യുഫിക്ഷനാണ്. വെള്ളിത്തിരയിലെ ജയകൃഷ്ണനും ജീവിതത്തിലെ ജയകൃഷ്ണനും ഒന്നിച്ചപ്പോൾ അത് സിനിമയും ജീവിതവും തമ്മിലുള്ള ഹൃദ്യമായൊരു സംഗമമായി മാറി.
മാധ്യമപ്രവർത്തകനും പപ്പപ്പ എഡിറ്റർ ഇൻ ചീഫുമായ ശരത്കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച കഥയാത്ര മോഹൻലാലിലേക്കുള്ള ഉണ്ണിമേനോന്റെയും ഉണ്ണിമേനോനിലേക്കുള്ള മോഹൻലാലിന്റെയും യാത്രയാണ്. അരമണിക്കൂർ ദൈർഘ്യമുള്ള ഇതിന്റെ പ്രധാനഭാഗം ഇരുവരും തമ്മിലുള്ള സംഭാഷണമാണ്.
ആരാണ് ഈ ക്ലാര എന്ന് മോഹൻലാൽ കുസൃതിയോടെ ഉണ്ണിമേനോനോട് ചോദിക്കുമ്പോൾ ആ മുഖത്ത് വിരിയുന്നൊരു ചിരിയുണ്ട്. അതുപോലെ ഒട്ടനേകം ഹൃദയസ്പർശിയായ മുഹൂർത്തങ്ങളാണ് കഥയാത്രയുടെ ഭംഗി. ജിജോ ജോസഫ്(ക്രിയേറ്റീവ് ഡയറക്ടർ), മിൽട്ടൺ പി.ടി. (ഛായാഗ്രഹണം), ജോൺകുട്ടി(എഡിറ്റിങ്),സൂരജ് എസ്.കുറുപ്പ്(സംഗീതം) തുടങ്ങി ദൃശ്യമാധ്യരംഗത്തെയും സിനിമാമേഖലയിലെയും പ്രമുഖരാണ് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചത്.
Mohanlal meets the real 'Jayakrishnan' and now the life behind the Thuvanathumbis is in front of the camera































