ചെന്നൈ: (moviemax.in) നടൻ അർജുൻ ദാസിന്റെ കാറിൽ നിന്ന് പോലീസ് കോടികൾ പിടികൂടിയെന്ന വാർത്തകൾക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി താരം തന്നെ രംഗത്തെത്തി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ബോധവൽക്കരിക്കുന്നതിനായി തയ്യാറാക്കിയ ഒരു പ്രൊമോ വീഡിയോയാണ് യഥാർത്ഥത്തിൽ സോഷ്യൽ മീഡിയയിൽ തെറ്റായ രീതിയിൽ പ്രചരിച്ചത്.
ചെന്നൈ മംഗളാപുരത്ത് വെച്ച് ഫ്‌ളൈയിങ് സ്‌ക്വാഡ് കാർ തടയുന്നതും പരിശോധനയ്ക്കിടെ ഡിക്കിയിൽ നിന്ന് പണമടങ്ങിയ ബാഗുകൾ കണ്ടെത്തുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. കാറിലുണ്ടായിരുന്ന അർജുൻ ദാസും സംഗീത സംവിധായകൻ ഷോൻ റോൾഡനും പോലീസുമായി തർക്കിക്കുന്നതും വീഡിയോയിൽ കാണാം.
മുഖ്യമന്ത്രി വന്നാലും പരിശോധനയിൽ വിട്ടുവീഴ്ചയില്ലെന്ന് പോലീസ് ഉദ്യോഗസ്ഥ വ്യക്തമാക്കുന്ന ഭാഗം യഥാർത്ഥ സംഭവമെന്ന തോന്നൽ ജനിപ്പിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ വീഡിയോയുടെ അവസാന ഭാഗത്ത് താരം തന്നെ സത്യാവസ്ഥ വെളിപ്പെടുത്തുന്നുണ്ട്.
തന്റെ പുതിയ ചിത്രമായ 'കോൺ സിറ്റി'യുടെ പ്രൊമോ ഷൂട്ടിന്റെ ഭാഗമായി ചിത്രീകരിച്ച ഡമ്മി പണമാണ് വീഡിയോയിലുള്ളതെന്ന് അർജുൻ ദാസ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് കൃത്യമായ രേഖകളില്ലാതെ പണം കൈമാറുന്നതിനെതിരെയും പരിശോധനകളോട് സഹകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കാനാണ് ഇത്തരമൊരു രീതി പരീക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Arjun Das reveals the truth behind the viral video

































