തിരുവനന്തപുരം : ( www.truevisionnews.com ) നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇതുവരെ വോട്ടു ചെയ്തത് 78.01% പേര്‍. ഏറ്റവും കൂടിയ പോളിങ് കോഴിക്കോട് ജില്ലയിലാണ്, 80.59%. തൊട്ടുപിന്നില്‍ എറണാകുളവും (79.37%), പാലക്കാടു (79.69%)മാണ്. കൂടുതല്‍ പോളിങ് നടന്ന മണ്ഡലം ചിറ്റൂരാണ്, 84.63%. നിരവധി മണ്ഡലങ്ങളില്‍ 80 ശതമാനത്തിലധികം പോളിങ് നടന്നു.
ആലപ്പുഴ 80.61%, അമ്പലപ്പുഴ 80.23%, അരൂർ 82.80%, ബാലുശേരി 80.85%, ബേപ്പൂർ 83. 02%, ചേർത്തല 81. 26%, ചിറ്റൂർ 84.63%, ധർമ്മടം 80.11% എന്നിങ്ങനെയാണ് പോളിങ് ശതമാനം. പോളിങ് ശതമാനം ഉയരുമ്പോള്‍ വിജയപ്രതീക്ഷയിലാണ് നേതാക്കള്‍. നവ കേരളത്തിനായി ഒരുമിച്ച് മുന്നേറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളം ജയിക്കും യു.ഡി.എഫ് നയിക്കുമെന്ന് വി.ഡി. സതീശനും പറഞ്ഞു.
വൈകീട്ട് ഏഴ് വരെയുള്ള കണക്ക് പ്രകാരം, കാസർകോട് ജില്ലയിൽ 77.18 ശതമാനം ആണ് പോളിങ്. മണ്ഡലാടിസ്ഥാനത്തിൽ മഞ്ചേശ്വരം- 76.87%, കാസർകോട്- 77.84%, ഉദുമ- 76.94%, കാഞ്ഞങ്ങാട്- 76.21%, തൃക്കരിപ്പൂർ- 78.17% വോട്ടർമാർ വോട്ട് രേഖപ്പെടുത്തി.
കണ്ണൂര്‍ ജില്ലയിൽ ആകെയുള്ള 2183 പോളിംഗ് ബൂത്തുകളിൽ 2045 എണ്ണത്തിൽ പോളിംഗ് പൂർത്തിയായപ്പോൾ 78.23 ശതമാനമാണ് പോളിങ്. കൊല്ലം ജില്ലയില്‍ 75.82 ശതമാനവും കോട്ടയം ജില്ലയില്‍ 74.32 ശതമാനമാണ് പോളിങ്. തൃശൂരില്‍ പോളിങ് 77.06 ശതമാനം കടന്നു. വയനാട് 78.80 ശതമാനം, തിരുവനന്തപുരം 76.98 ശതമാനം എന്നിങ്ങനെയാണ് പോളിങ്. നേമവും കാട്ടാക്കടയും പോളിങ് 80 ശതമാനം കടന്നു.
സമയം കഴിഞ്ഞിട്ടും വോട്ട് ചെയ്യാന്‍ വിവിധയിടങ്ങളില്‍ നീണ്ട നിരയുണ്ട്. പേരാവൂര്‍ വട്ട്യറ, മലപ്പുറം പൊന്മള, മഞ്ചേശ്വരം മീഞ്ച, കൊല്ലം കുണ്ടറ മാമ്പുഴ എന്നിവിടങ്ങളില്‍ സമയം അവസാനിച്ചിട്ടും വോട്ട് ചെയ്യാന്‍ ഒട്ടേറെ പേര്‍ വരി നില്‍ക്കുന്നുണ്ട്. പോളിങ് വേഗത്തിലാക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം നല്‍കി. ജില്ലാ കലക്ടർമാരോട് ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
kerala assembly elections see record voter turnout 78 percentage

































