വയനാട്: ( www.truevisionnews.com ) വയനാട് മാനന്തവാടി ചെറുകാട്ടൂരിൽ പോളിങ് ഓഫീസറെ മാറ്റി. വോട്ടർമാരോട് ബിജെപിയുടെ 'താമര' ചിഹ്നത്തിൽ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചു എന്ന പരാതിയെത്തുടർന്നാണ് നടപടി. ചെറുകാട്ടൂർ സെന്റ് ജോസഫ് സ്കൂളിലെ 199-ാം നമ്പർ ബൂത്തിലായിരുന്നു സംഭവം. കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് അധികൃതർ പ്രാഥമിക അന്വേഷണം നടത്തുകയും പോളിങ് ഓഫീസറെ ഉടൻ ചുമതലയിൽ നിന്ന് മാറ്റുകയുമായിരുന്നു.
ഒരു മണി വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 49.7 ശതമാനമാണ് പോളിംഗ്. എറണാകുളം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. തൃപ്പൂണ്ണിത്തുറ മണ്ഡലത്തിലാണ് റെക്കോർഡ് പോളിംഗ്. 58.09 ശതമാനമാണ് പോളിംഗ്. കുന്നത്തുനാട്, മലമ്പുഴ, വൈപ്പിൻ, ആലുവ, തൃക്കാക്കര, പാലക്കാട്, പുതുക്കാട് മണ്ഡലങ്ങളിൽ പോളിംഗ് 53 ശതമാനം പിന്നിട്ടു. ഏറ്റവും കുറഞ്ഞ പോളിംഗ് പൊന്നാനി മണ്ഡലത്തിലാണ്. 44.52 മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയത്. വർക്കലയിലും വേങ്ങരയിലും മഞ്ചേശ്വരത്തും 45 % മാത്രമാണ് പോളിംഗ്. പോളിംഗിന്റെ തുടക്കത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായെങ്കിലും വോട്ടെടുപ്പ് ഏറെ നേരം മുടങ്ങിയ സാഹചര്യം എവിടെയുമുണ്ടായില്ല. ഇതുവരെ കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തതും ആശ്വാസമായി.
'Voters were persuaded to vote for the lotus symbol'; Polling officer transferred in Mananthavady































