ആലുവ: (https://truevisionnews.com/) ആലുവ കുട്ടമശ്ശേരിയിലെ പോളിംഗ് ബൂത്തിന് സമീപം സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കൂറ്റൻ ഫ്ലക്‌സ് ബോർഡിനെച്ചൊല്ലി ആലുവ കുട്ടമശ്ശേരിയിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പോളിങ് ബൂത്തിന് സമീപം സ്ഥാപിച്ച കൂറ്റൻ ഹോഡിങ്സുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.
പോളിങ് ബൂത്തിന് 100 മീറ്റർ പരിധിയിൽ സ്ഥാനാർഥിയുടെ ഹോഡിങ്സ് അടക്കമുള്ളവ സ്ഥാപിക്കരുതെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം അനുശാസിക്കുന്നത്. ദൂരപരിധിക്കുള്ളിൽ സ്ഥാപിച്ച ഫ്ലക്സ് സ്ഥലത്ത് നിന്ന് നീക്കം ചെയ്യണമെന്ന് യു.ഡി.എഫ് പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും ബന്ധപ്പെട്ടവർ പാലിച്ചില്ല.
തുടർന്ന് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിക്കുകയും ഹോഡിങ്സിന്‍റെ താഴ്ഭാഗം കീറാൻ ആരംഭിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് എൽ.ഡി.എഫ് പ്രവർത്തകർ എത്തിയത് സംഘർഷത്തിന് വഴിവെച്ചു. ഫ്ലക്സ് യു.ഡി.എഫ് പ്രവർത്തർ മാറ്റരുതെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മാറ്റട്ടെയെന്നും എൽ.ഡി.എഫ് പ്രവർത്തകരും ആവശ്യപ്പെട്ടു. തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിർദേശം നൽകിയതിന് പിന്നാലെ ഫ്ലക്സ് നീക്കം ചെയ്തു.
Pinarayi's flex near the booth; UDF demands its removal, clashes in the area
































