തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിൽ നിൽക്കെ, വോട്ട് ചെയ്യാൻ നാട്ടിലെത്താനിരിക്കുന്ന പ്രവാസികളെയും ഇതര സംസ്ഥാന മലയാളികളെയും ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ യാത്രാനിരക്ക് വൻതോതിൽ വർധിപ്പിച്ചു.
വോട്ടെടുപ്പിന് മുന്നോടിയായി വിവിധ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് മൂന്നിരട്ടി വരെയാണ് നിരക്ക് വർധിച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് സാധാരണ 6,000 രൂപയോളമുള്ള ടിക്കറ്റിന് ഇപ്പോൾ 20,000 രൂപ വരെയായി ഉയർന്നു.
കണ്ണൂരിലേക്ക് വരണമെങ്കിൽ 21,000 രൂപ വരെ നൽകേണ്ട സ്ഥിതിയാണ്. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള ടിക്കറ്റുകൾക്കും 13,000 രൂപയ്ക്ക് മുകളിലാണ് നിലവിലെ നിരക്ക്. മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കും 15,000 രൂപ വരെ ഈടാക്കുന്നുണ്ട്.
വിമാനനിരക്കിലെ ഈ അമിത വർധനവ് സാധാരണക്കാരായ വോട്ടർമാരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിമാനയാത്ര താങ്ങാനാവാതെ ട്രെയിനുകളെ ആശ്രയിക്കാമെന്ന് വെച്ചാൽ അതും അസാധ്യമായ സാഹചര്യമാണുള്ളത്.
ഈ ആഴ്ചയിലെ മിക്ക ട്രെയിനുകളിലും ടിക്കറ്റുകൾ നേരത്തെ തന്നെ ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. തൽക്കാൽ ടിക്കറ്റുകൾ മാത്രമാണ് ഇപ്പോൾ ഏക ആശ്രയം. തെരഞ്ഞെടുപ്പ് കാലത്തെ ഈ വൻ തിരക്ക് മുതലെടുത്ത് യാത്രക്കാരെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.
Ticket prices to Kerala have been increased sharply.































.jpeg)

