(moviemax.in) മദ്യപാനം തന്റെ ജീവിതത്തെ എങ്ങനെയെല്ലാം തകർത്തുവെന്ന് തുറന്നുപറഞ്ഞ് പ്രശസ്ത നടനും ഗായകനുമായ പിയൂഷ് മിശ്ര. ലഹരിക്ക് അടിമപ്പെട്ട കാലത്ത് അമ്മയെപ്പോലും താൻ ഉപദ്രവിച്ചിട്ടുണ്ടെന്നും, രാത്രികാലങ്ങളിൽ സ്ത്രീകളെ ഫോണിൽ വിളിച്ച് അശ്ലീലം പറയാറുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ പിറ്റേദിവസം നേരം വെളുക്കുമ്പോൾ ചെയ്ത കാര്യങ്ങളൊന്നും തനിക്ക് ഓർമ്മയുണ്ടാവാറില്ലെന്നും പിയൂഷ് മിശ്ര കൂട്ടിച്ചേർത്തു. തന്റെ പഴയകാലത്തെ തെറ്റുകളെക്കുറിച്ചും ലഹരി വിമുക്തനായതിനെക്കുറിച്ചും സംസാരിക്കവെയാണ് താരം ഈ ഞെട്ടിക്കുന്ന കാര്യങ്ങൾ പങ്കുവെച്ചത്.
"പിന്നീട് പശ്ചാത്താപം വരുത്തുന്ന പല കാര്യങ്ങളും മദ്യപിച്ച സമയത്ത് ഉണ്ടായിട്ടുണ്ട്. ഞാനങ്ങനെയല്ലല്ലോ എന്ന് പലവട്ടം തോന്നിയിട്ടുണ്ട്. അമ്മയെപ്പോലും വളരെ ഉപദ്രവിച്ചിട്ടുണ്ട്. മദ്യപിച്ച് ലക്കുകെട്ട് രാത്രിയില്‍ സ്ത്രീകളെ ഫോണ്‍ വിളിക്കുകയും അശ്ലീലം പറയുകയും ചെയ്തിട്ടുണ്ട്. എന്താണ് പറഞ്ഞതെന്ന് പിറ്റേ ദിവസം രാവിലെ എനിക്ക് തന്നെ ഓര്‍മയുണ്ടാവില്ല. പിന്നീട് ആളുകള്‍ ഫോണിലൂടെ താന്‍ മോശമായി സംസാരിച്ചുവെന്ന് പറഞ്ഞിട്ടുണ്ട്." പിയുഷ് മിശ്ര പറയുന്നു.
"ഞാനങ്ങനെ ചെയ്തിട്ടില്ലെന്ന് ഞാന്‍ നിഷേധിച്ചിട്ടുമുണ്ട്. പക്ഷേ ഞാൻ ചെയ്തെന്ന് അവര്‍ തെളിവുകള്‍ നിരത്തി. എന്‍റെ നിയന്ത്രണം ഏറെക്കുറെ നഷ്ടമായിരുന്നു. ചെയ്യാന്‍ പാടില്ലാത്തത്, ഇഷ്ടമില്ലാത്തത് ഒക്കെ ഞാന്‍ ചെയ്തു. ബോധമുള്ളപ്പോള്‍ ചെയ്യാന്‍ ഒരിക്കലും ചെയ്യാന്‍ സാധ്യതയില്ലാത്തവയായിരുന്നു അതെല്ലാം. തൊഴില്‍പരമായും അക്കാലത്ത് ഞാന്‍ ബുദ്ധിമുട്ടി. മദ്യാസക്തി ജോലിയെ ബാധിക്കാന്‍ തുടങ്ങി. ഒപ്പം ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ആളുകള്‍ പറയാന്‍ തുടങ്ങി. ആരും വിളിക്കാതെയായി." പിയുഷ് മിശ്ര കൂട്ടിച്ചേർത്തു. ഒരു പോഡ്കാസ്റ്റിനിടെയായിരുന്നു പിയുഷ് മിശ്രയുടെ പ്രതികരണം.
Piyush Mishra's shocking revelation
































