(https://moviemax.in/) ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ വ്ലോഗർ റെന ഫാത്തിമ പങ്കുവെച്ച പുതിയ വീഡിയോ ചർച്ചയാകുന്നു. അടുത്തിടെ ട്രെയിനിൽ വെച്ച് വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ ആളെ തുറന്നുകാട്ടിയ റെനയുടെ വീഡിയോ വലിയ വാർത്തയായിരുന്നു. എന്നാൽ, സമൂഹത്തിൽ തിന്മകൾ മാത്രമല്ല, കരുണയുള്ള പുരുഷന്മാരുമുണ്ടെന്ന് വ്യക്തമാക്കുകയാണ് താരം ഇപ്പോൾ.
കൊല്ലം ബസ് സ്റ്റോപ്പിൽ വെച്ച് തനിക്കുണ്ടായ ഒരു പോസിറ്റീവ് അനുഭവം വിവരിച്ചുകൊണ്ടാണ് റെന മനസ്സ് തുറന്നത്. യാത്രയ്ക്കിടയിൽ അപരിചിതനായ ഒരാളിൽ നിന്ന് ലഭിച്ച സഹായവും അദ്ദേഹത്തിന്റെ മാന്യമായ പെരുമാറ്റവുമാണ് റെനയെ സ്വാധീനിച്ചത്. മോശം വാർത്തകൾക്കിടയിലും ഇത്തരത്തിലുള്ള നല്ല മനുഷ്യരാണ് സമൂഹത്തിന് പ്രതീക്ഷ നൽകുന്നതെന്ന് റെന വീഡിയോയിൽ പറയുന്നു.
കൊല്ലത്ത് നിന്നും കൊച്ചിയിലേക്ക് വരാനായി ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു റെന ഫാത്തിമ. ഇതിനിടെ ഒരു മധ്യവയസ്കൻ വന്ന് കാര്യങ്ങൾ തിരക്കിയെന്നും തനിക്കും ഈ പ്രായത്തിൽ മക്കളുണ്ടെന്ന് പറഞ്ഞ അദ്ദേഹം, മോള് സേഫ് ആണോന്ന് നോക്കേണ്ടത് തന്റെ കടമയാണെന്ന് പറഞ്ഞെന്നും റെന പറയുന്നു.
"സമയം രാത്രി 10 മണി ഞാന്‍ ഇവിടെ കൊല്ലത്ത് ബസ് സ്റ്റോപ്പില്‍ ഇരിക്കുകയാണ്. ഒറ്റക്കാണ്. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നതാണ്. കൊച്ചിയിലേക്ക് പോകാനുള്ള ബസ് കാത്തിരിക്കുകയായിരുന്നു. ഒരു ചേട്ടന്‍ ബസിറങ്ങി വന്നിട്ട് മോള് ഒറ്റക്കാണോ എന്ന് ചോദിച്ചു. അറിയാത്ത ആളായത് കൊണ്ട് ഞാന്‍ അധികം സംസാരിച്ചില്ല. ഒറ്റക്കാണെന്ന് പറഞ്ഞിട്ട് ഞാന്‍ മിണ്ടാതെ ഇരുന്നു. കുറേ സമയം ആ ചേട്ടന്‍ എന്‍റെ അടുത്തിരുന്നു. ഞാന്‍ വിചാരിച്ചു ആരെയെങ്കിലും കാത്തിരിക്കുകയാകുമെന്ന്. പത്ത് മിനിറ്റ് മൂപ്പര് എന്‍റെ അടുത്തിരുന്നിട്ട് പറയുകയാണ്. എന്നാല്‍ ഞാന്‍ പോട്ടോ മോളേ. ആരെങ്കിലുമൊക്ക വരും കൂടെ. അവിടെ പിക്ക് ചെയ്യാൻ ആരെങ്കിലും ഉണ്ടാവുമെന്ന്. മോളുടെ പ്രായത്തിലുള്ള മക്കള് എനിക്കുമുണ്ട്. അപ്പോള്‍ മോള് സേഫ് ആണോന്ന് നോക്കേണ്ടത് എന്‍റെ കടമയാണെന്ന് പറഞ്ഞു. നല്ല പുരുഷന്മാരുണ്ടെന്ന് പറയില്ലേ. അതിനൊരു ഉദാഹരണമാണ് ഈ ചേട്ടന്‍. എനിക്ക് ഭയങ്കര ജെനുവിനായിട്ടാണ് തോന്നിയത്. ഞാന്‍ ഭയങ്കര സന്തോഷത്തിലാണ്", എന്നായിരുന്നു റെന ഫാത്തിമയുടെ വാക്കുകൾ.
Rena Fatima reveals what happened that night
































