മാനന്തവാടി: ( www.truevisionnews.com ) കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും മാനന്തവാടി മണ്ഡലത്തിൽ തന്നെ തോൽപിക്കാൻ ഒരുവിഭാഗം നേതാക്കൾ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി മുൻ മന്ത്രി പി.കെ. ജയലക്ഷ്മി. തന്‍റെ കെട്ടുകണക്കിന് പോസ്റ്ററുകൾ പുഴയിൽ ഒഴുക്കിയെന്നും തന്നെ ചതിച്ച് തോൽപിച്ചെന്നും അവർ ആരോപിച്ചു. കഴിഞ്ഞദിവസം വെള്ളമുണ്ടയിൽ നടന്ന യു.ഡി.എഫ് കൺവെൻഷനിലാണ് ജയലക്ഷ്മി നേതൃത്വത്തിനെതിരെ തുറന്നടിച്ചത്.
‘കഴിഞ്ഞ രണ്ടു തവണയും യു.ഡി.എഫിന്‍റെ സ്ഥാനാർഥിയായിരുന്നു. തന്‍റെ കെട്ടുകണക്കിന് പോസ്റ്ററുകൾ മാനന്തവാടി മണ്ഡലത്തിലെ വിവിധ പുഴകളിലേക്ക് വലിച്ചെറിഞ്ഞത് നമ്മളാരും കണ്ടില്ല. അനൗൺസ്മെന്‍റ് വാഹനങ്ങൾ മരത്തണലിൽ നിർത്തിയിട്ട് അനൗൺസ് ചെയ്യുന്ന ആളുകൾ കിടന്നുറങ്ങിയത് നമ്മളാരും കണ്ടിട്ടില്ല. അങ്ങനെ ഒരുപാട് ചതികളൊരുക്കി തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടങ്ങളിൽ ഓരോ വീടുകളിലും കയറിചെന്ന് പി.കെ. ജയലക്ഷ്മിക്ക് വോട്ട് ചെയ്യേണ്ടെന്ന് പറഞ്ഞ ആളുകളടക്കമുണ്ട്. അവരുടെ പേരുകളൊന്നും ഞാൻ എടുത്തുപറയുന്നില്ല’ -പി.കെ. ജയലക്ഷ്മി പറഞ്ഞു.
താൻ ഇതൊക്കെ സൂചിപ്പിച്ചത് ഇനി അത്തരത്തിലുള്ള അനുഭവം യു.ഡി.എഫ് സ്ഥാനാർഥിക്ക് ഉണ്ടാകാതിരിക്കാനാണെന്നും ജയലക്ഷ്മി വ്യക്തമാക്കി. ഉമ്മൻചാണ്ടി സർക്കാറിൽ മന്ത്രിയായിരുന്നു ജയലക്ഷ്മി, 2016ലും 2021ലും മാനന്തവാടിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി ഒ.ആർ. കേളുവിനോട് പരാജയപ്പെട്ടിരുന്നു. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരാണ് ജയലക്ഷ്മിയുടെ തോൽവിക്ക് കാരണമെന്ന് അന്നു തന്നെ വിമർശനങ്ങളുണ്ടായിരുന്നു. ഇത്തവണ ഉഷ വിജയനാണ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി. മന്ത്രിയായ ഒ.ആർ. കേളു തന്നെയാണ് എൽ.ഡി.എഫിനായി മത്സരിക്കുന്നത്.
2011ൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച പി.കെ. ജയലക്ഷ്മി, എൽ.ഡി.എഫിന്റെ കെ.സി. കുഞ്ഞിരാമനെതിരെ 12,000ത്തലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു. 2016ൽ മണ്ഡലത്തിൽ ഒ.ആർ. കേളുവിനെ രംഗത്തിറക്കിയാണ് എൽ.ഡി.എഫ് മാനന്തവാടി പിടിച്ചത്. 1,307 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഒ.ആർ. കേളു ജയിച്ചത്. 2021ൽ കേളു 9,282 വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കാൻ കേളുവിനായി.
മുമ്പ് രണ്ടു തവണ പരാജയപ്പെട്ടെങ്കിലും ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവുമായാണ് ഉഷ വിജയനെ യു.ഡി.എഫ് ചുമതലപ്പെടുത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയും പ്രിയഗാന്ധിയും മത്സരിച്ചപ്പോഴുണ്ടായ വലിയ ഭൂരിപക്ഷം, നിയമസഭ തെരഞ്ഞെടുപ്പിലും ഉണ്ടാക്കുമെന്നാണ് യു.ഡി.എഫിന്റെ കണക്കുക്കൂട്ടൽ.
pk jayalakshmi makes serious allegation

































