അഭിനേത്രി എന്നതിലുപരി വ്യക്തമായ നിലപാടുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സമീറ റെഡി. ഇപ്പോഴിതാ ബാല്യകാലത്ത് നേരിടേണ്ടിവന്ന അധിക്ഷേപങ്ങൾ തന്നെ ബാധിച്ചതെങ്ങനെയെന്ന് തുറന്നുപറയുകയാണ് താരം. തനിക്ക് ചെറുപ്പത്തിൽ 'വിക്ക്' ഉണ്ടായിരുന്നതായും അതിന്റെ പേരിൽ പലരിൽ നിന്നും പരിഹാസം നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു.
ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനായി വർഷങ്ങൾ നീണ്ട തെറാപ്പി ആവശ്യമായി വന്നതായാണ് താരം പറയുന്നത്. ഇന്നും സംസാരിക്കുമ്പോൾ എവിടെയെങ്കിലും വാക്കുകൾ തട്ടിത്തടഞ്ഞാൽ ആളുകൾ എങ്ങനെ പ്രതികരിക്കുമെന്നോർത്ത് ആശങ്കപ്പെടാറുണ്ടെന്നും സമീറ റെഡി കൂട്ടിച്ചേർത്തു.ബാല്യത്തിൽ നേരിടേണ്ടിവരുന്ന അനുഭവങ്ങൾ ഒരാളുടെ മനസിൽ വളരെ ആഴത്തിൽ പതിയുന്നുവെന്നതിന് ഉദാഹരണമാണ് തന്റെ അനുഭവമെന്നും താരം അഭിപ്രായപ്പെട്ടു.
കുട്ടികളെ ബലഹീനനായോ മണ്ടനായോ മുദ്രകുത്തുമ്പോൾ അതവരുടെ ആത്മവിശ്വാസത്തെ തകർക്കുമെന്നും അത്തരത്തിലുള്ള വാക്കുകൾ ആവർത്തിച്ച് കേൾക്കുമ്പോൾ കുട്ടികൾ അതെല്ലാം സത്യമായി വിശ്വസിക്കാൻ തുടങ്ങുമെന്നും താരം വ്യക്തമാക്കി. സ്വന്തം കുട്ടികളുമായി താൻ എങ്ങനെയാണ് ആശയവിനിമയം നടത്തുന്നതെന്നും താരം വിശദീകരിച്ചു.'ജീവിതത്തിലെ ഏതെങ്കിലുമൊരു മേഖലയിലെ പരാജയം ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നതല്ലെന്ന് ഞാൻ കുട്ടികളെ പഠിപ്പിക്കാറുണ്ട്.
മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും കൂട്ടുകാർക്കും കുട്ടികളുടെ വളർച്ചയിൽ പങ്കുണ്ട്. വിധിപറയുന്നതിന് പകരം പിന്തുണ നൽകുന്ന സമീപനമാണ് സ്വകരിക്കേണ്ടത്. സമൂഹത്തിന്റെ സമ്മർദം പിന്തുടരുന്നതിന് പകരം സ്വന്തം കുട്ടിക്ക് ഏറ്റവും അനുയോജ്യമായ വഴിയാണ് പിന്തുടരേണ്ടത്'- സമീറ റെഡി പറഞ്ഞു.
I was ridiculed for being deaf when I was young and it still affects me when I speak Sameera Reddy
































