തിരുവനന്തപുരം: ( www.truevisionnews.com ) നേമത്തെ എൻഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്‍റെ പ്രചാരണത്തിന് അഘോരി സ്വാമിമാര്‍ എത്തിയതില്‍ പരിഹാസവുമായി മന്ത്രി വി.ശിവൻകുട്ടി. സ്വാമിമാരെ കണ്ടാല്‍ കുട്ടികള്‍ പേടിക്കുമെന്ന് മന്ത്രി പറഞ്ഞു. ''മണ്ഡലത്തിലാണെങ്കിൽ 23 സ്കൂളുകളുണ്ട്. സ്‌കൂൾ സമയത്ത് ഈ സ്വാമിമാർ ഇറങ്ങി നടന്നാൽ പിള്ളാര് പേടിച്ച് പോകില്ലേ. അവര്‍ക്ക് അവരുടെതായ അംഗീകാരവും വിശ്വാസവും ഉള്ളവരാണ്.
എല്ലാത്തിനും ഒരു പരിധിയും പരിമിതിയുമില്ലേ. ബിജെപി സ്ഥാനാര്‍ഥി എന്തൊക്കെയാ കാണിക്കുന്നേ. കേരളത്തിന്‍റെ ഒരു സാഹചര്യം അനുസരിച്ചല്ലേ കാര്യങ്ങൾ ചെയ്യേണ്ടത്. ഹിന്ദുക്കൾക്കെതിരെയാണെന്ന് പറയാൻ പറ്റുമോ. ഇതൊരു പ്രത്യേക വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലുള്ള കാര്യമല്ലേ. അത് യുപിയിലൊക്കെയാണ് കൂടുതലുള്ളതെന്ന് തോന്നുന്നു. ഈ ടൈപ്പ് സ്വാമിമാര്‍ക്ക് ഇവിടെ വോട്ടുണ്ടെന്ന് തോന്നുന്നില്ല'' ശിവൻകുട്ടി പറഞ്ഞു.
അതേസമയം രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും രാജീവ് ചന്ദ്രശേഖരന് അനുകൂലമായി സിപിഎം നിലപാട് സ്വീകരിച്ചെന്ന കെ.എസ് ശബരീനാഥിന്റെ വാദം ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാൻ അഘോരി സന്യാസി എത്തിയത്. നെടുങ്കാട് ഭവന സന്ദർശനത്തിനെത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖറിന്‍റെയടുത്ത് അഘോരി എത്തിയത്. രണ്ട് സന്യാസിമാരും ഒപ്പമുണ്ടായിരുന്നു. രാജീവ് ചന്ദ്രശേഖറിനെ തലയിൽ കൈവച്ച് അഘോരി അനുഗ്രഹിച്ചു. കാശിയിൽ തപസിലായിരുന്നുവെന്നും ക്ഷേത്രദർശനത്തിനായും ബിജെപി സ്ഥാനാർഥികളെ അനുഗ്രഹിക്കുന്നതിനായും കേരളത്തിൽ എത്തിയതാണെന്നും ഒപ്പമുണ്ടായിരുന്ന സന്യാസിമാർ പറഞ്ഞിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തങ്ങളെ അയച്ചതെന്നായിരുന്നു സന്യാസിമാരുടെ അവകാശവാദം.
v sivankutty against aghoris came in kerala election
































