( https://moviemax.in/ ) തമിഴ് സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം 'കറുപ്പ്' റിലീസിനൊരുങ്ങുന്നു. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് 14-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഒരു പക്കാ മാസ് ഫെസ്റ്റിവൽ എന്റർടൈനർ ആയിരിക്കും 'കറുപ്പ്' എന്ന സൂചനയാണ് ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകൾ നൽകുന്നത്.
അതേസമയം, ചിത്രത്തെക്കുറിച്ച് കൗതുകകരമായ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സംവിധായകൻ ആർ.ജെ. ബാലാജി. 'കറുപ്പ്' എന്ന പ്രോജക്റ്റിലേക്ക് താൻ ആദ്യം ആലോചിച്ചിരുന്നത് ദളപതി വിജയ്‌യെ ആയിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ചില കാരണങ്ങളാൽ അത് നടക്കാതെ പോവുകയായിരുന്നു. ശേഷമാണ് സൂര്യ ഈ ചിത്രത്തിലേക്ക് എത്തുന്നത്.
'2023 ആഗസ്റ്റിലാണ് ഞാൻ കറുപ്പ് എഴുതാൻ തുടങ്ങിയത്. ഒരു ഘട്ടത്തിൽ എന്റെ ആശയം വലുതാകാൻ തുടങ്ങി. അപ്പോൾ എനിക്ക് വലിയൊരു താരത്തെ ആവശ്യമായി വന്നു അങ്ങനെയാണ് വിജയ് സാറിന്റെ പക്കലേക്ക് ഞാൻ പോകുന്നത്. സാറിനോട് കഥ പറഞ്ഞപ്പോൾ, അത് ഉടൻ ചെയ്യാൻ കഴിയുമോ എന്നായിരുന്നു എന്നോട് ചോദിച്ചത്. എന്റെ സ്റ്റൈലിലുള്ള കഥകൾ അദ്ദേഹം ചെയ്യാൻ ആഗ്രഹിച്ചിരുന്ന സമയം ആയിരുന്നു അത്. എനിക്ക് കൂടുതൽ സമയം വേണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.
പക്ഷെ പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടക്കുകയും ചെയ്തു. എന്നാലും എനിക്ക് സന്തോഷമേയുള്ളൂ കാരണം അദ്ദേഹവുമായുള്ള ചർച്ചകൾക്കിടയിൽ തിരക്കഥയിൽ പല മാറ്റങ്ങളുമുണ്ടായി. പിന്നീട് ഞാൻ അതേ കഥ സൂര്യ സാറിനോട് പറഞ്ഞു. അദ്ദേഹം ഈ സിനിമയിലേക്ക് വന്നതിന് ശേഷം ചില മാറ്റങ്ങൾ ഞാൻ തിരക്കഥയിൽ വരുത്തിയിരുന്നു', ആർ ജെ ബാലാജിയുടെ വാക്കുകൾ.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില്‍ കറുപ്പ് അവതരിപ്പിക്കും. വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്.
RJ Balaji tells the story behind making Surya the hero

































