കോട്ടയം: (https://truevisionnews.com/) നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്ന് ഉറച്ചുവിശ്വസിച്ച കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന് കനത്ത തിരിച്ചടി. സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിന് മുൻപേ ലക്ഷങ്ങൾ ചിലവഴിച്ച് തയ്യാറാക്കിയ പ്രചാരണ സാമഗ്രികളെല്ലാം ഇപ്പോൾ പാഴായിരിക്കുകയാണ്.
ഏകദേശം ഒരു ലക്ഷം പോസ്റ്ററുകളും 2500 ഫ്ലക്സ് ബോർഡുകളുമാണ് തയ്യാറാക്കിയിരുന്നത്. പ്രചരണ സാമഗ്രികൾ ഇറക്കാൻ നേതൃത്വം നിർദേശം നൽകിയതന്നെന്ന് ജോസഫ് വാഴയ്ക്കനൊപ്പമുള്ള പ്രവർത്തകർ പറയുന്നു. നേതൃത്വം അനീതി കാണിച്ചെന്നാണ് വാഴയ്ക്കന്റെ വാദം. നാട്ടകം സുരേഷാണ് ഏറ്റുമാനൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കേരളത്തിലെ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
എല്ലാ ജില്ലയിലും മുന്നേറ്റം ഉണ്ടാകുമെന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുളള പ്രവര്‍ത്തനം ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. '23 വര്‍ഷം കോന്നിയിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. പാര്‍ട്ടി പറഞ്ഞപ്പോള്‍ ആറ്റിങ്ങലിലേക്ക് മാറി. മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.
എംപിമാര്‍ മത്സരിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ആ തീരുമാനം അനുസരിച്ചു. ആദ്യത്തെ എന്റെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധരിക്കാന്‍ സാധ്യതയുളളതിനാലാണ് ഡിലീറ്റ് ചെയ്തത്. പാര്‍ട്ടിയാണ് വലുത്. ആ തീരുമാനം തെറ്റായാലും ശരിയായാലും അംഗീകരിക്കും.
പാര്‍ട്ടി ഇപ്പോള്‍ എടുത്ത തീരുമാനം ശരിയാണ്. അതുകൊണ്ടാണ് അംഗീകരിച്ചത്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരു ആശങ്കയുമില്ല. ഒരു കാലുവാരലും ഉണ്ടാകില്ല': അടൂര്‍ പ്രകാശ് പറഞ്ഞു. യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും കോന്നിയില്‍ താന്‍ നല്‍കിയ സ്ഥാനാര്‍ത്ഥിയുടെ പേരാണ് അംഗീകരിച്ചതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കോന്നിയില്‍ സീറ്റ് കിട്ടാത്തതില്‍ ദുഃഖമില്ലെന്നും പാര്‍ട്ടിക്ക് വേണ്ടി തനിക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ കടമയും ഉത്തരവാദിത്തവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Assembly elections, Joseph Vazhakkal will not get a seat

































