ഈരാറ്റുപേട്ട: ( www.truevisionnews.com ) അലോഷ്യസ് സേവ്യറിനെതിരെയും സജിക്കെതിരെയും പൂഞ്ഞാറിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്നേ വ്യാപക പോസ്റ്റർ. ഇറക്കുമതി സ്ഥാനാർത്ഥി പൂഞ്ഞാറില്‍ വേണ്ടെന്നും സ്വന്തം നാട്ടില്‍ മത്സരിക്കട്ടെയെന്നുമാണ് പോസ്റ്ററില്‍. അലോഷ്യസിന്റെ ചിത്രം ഉള്‍പ്പെടുത്തിക്കൊണ്ടാണ് പോസ്റ്ററുകള്‍.
അലോഷി സ്വന്തം നാട്ടുകാര്‍ക്ക് വേണ്ടാത്തവനെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. പൂഞ്ഞാർ സീറ്റിൽ മത്സരിക്കുന്ന സജി ജോസഫിനെതിരെയും പോസ്റ്ററുകളുണ്ട്. സജി ബാങ്ക് കൊള്ളക്കാരനാണെന്നാണ് പോസ്റ്ററിലുള്ളത്. ഈരാറ്റുപേട്ട നഗരത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
അതേസമയം, കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവിട്ടേക്കും. കാസര്‍കോട് ജില്ലയിലെ ഉദുമ, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ പേരുകള്‍ ഒഴിവാക്കിയാണ് കോണ്‍ഗ്രസ് ഇന്നലെ 55 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാര്‍ത്ഥി. പാലക്കാട് നടന്‍ രമേശ് പിഷാരടിയെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. തവനൂരില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയാണ് സ്ഥാനാര്‍ത്ഥി. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ നെന്മാറയില്‍ നിന്നാണ് ജനവിധി തേടുന്നത്.
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പളളിയുടെ പേര് ആദ്യഘട്ട പട്ടികയില്‍ നിന്ന് ഒഴിവാക്കി. കെ സുധാകരനും അടൂര്‍ പ്രകാശുമുള്‍പ്പെടെ മത്സരിക്കാനുളള താല്‍പ്പര്യം പ്രകടിപ്പിച്ച എംപിമാരുടെ പേരും ആദ്യഘട്ട പട്ടികയിലില്ല. ഇവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ച കണ്ണൂര്‍, കോന്നി സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രതിഷേധങ്ങള്‍ക്കിടെ ചിറയിന്‍കീഴ് രമ്യാ ഹരിദാസിനെ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. കൊട്ടാരക്കരയില്‍ സിപിഐഎം വിട്ടുവന്ന ഐഷ പോറ്റിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. തൃത്താലയില്‍ വി ടി ബല്‍റാമാണ് സ്ഥാനാര്‍ത്ഥി.
Posters are widely circulated ahead of the announcement of candidates in Poonjaar against Aloysius Xavier and Saji joseph
































