പത്തനംതിട്ട: ( www.truevisionnews.com ) കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് വ്യാജരേഖയുണ്ടാക്കിയെന്ന് ആക്ഷേപം. മരിച്ച വ്യക്തിയുടെ ഭർതൃ സഹോദരിയുടെ മകളെന്ന വ്യാജേന റേഷൻ കാർഡിൽ ആദ്യം പേര് ചേർത്തു. ആ റേഷൻ കാർഡ് ഉപയോഗിച്ചാണ് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തത്.
കാർഡ് ഉടമയ്ക്ക് ഭർതൃ സഹോദരിയോ മകളോ ഇല്ലെന്ന് പരാതിക്കാർ വ്യക്തമാക്കുന്നു. പരാതിക്ക് പിന്നാലെ റേഷൻ കാർഡിൽ നിന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു. വിലാസത്തിൽ നിലവിൽ താമസിക്കാരില്ലാത്തതിനാൽ റേഷൻ കാർഡ് റദ്ദാക്കാനും ഉത്തരവ്.
തുവയൂർ സ്വദേശി യശോദ എസ്. പിള്ളയുടെ റേഷൻ കാർഡിലാണ് ശ്രീനാദേവി കുഞ്ഞമ്മ വ്യാജമായി പേര് ചേർത്തത്. യശോദയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന നിലയിലാണ് പേര് ചേർത്തത്. യശോദ 2024 സെപ്റ്റംബറിൽ മരണപ്പെട്ടിരുന്നു. നിലവിൽ വീട്ടിൽ ആൾതാമസമില്ല.
എസ്ഐആർ നടപടിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പേര് ചേർത്തതായി യശോദയുടെ മക്കൾ കണ്ടെത്തിയത്. തുടർന്ന് മക്കൾ നൽകിയ പരാതിയിൽ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നടപടിയെടുത്തു. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടുകയും ആൾ താമസമില്ലാത്തതിനാൽ റേഷൻ കാർഡ് റദ്ദാക്കുകയും ചെയ്തു.
2021ലെ തദ്ദേശ തെരഞ്ഞെടുപ്പിലാണ് ശ്രീനാദേവി ആദ്യമായി ജില്ലാ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ആ ഘട്ടത്തിൽ എൽഡിഎഫ് സ്ഥാനാർഥി ആയിട്ടായിരുന്നു ശ്രീനാദേവി മത്സരിച്ചത്. പിന്നീട് കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുൻപ് എൽഡിഎഫ് വിട്ട് യുഡിഎഫ് പാളയത്തിലേക്ക് എത്തുകയും തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് ജയിക്കുകയും ചെയ്തിരുന്നു.
serious complaint filed against sreenadevi kunjamma for contesting elections by forging name on ration card

































