കണ്ണൂര്‍: ( www.truevisionnews.com ) കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ വെച്ചുണ്ടായ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണവുമായി തലശേരി കോടതി. കെഎസ് യു പ്രവർത്തകരുടെ കയ്യിൽ ആയുധം ഉണ്ടായിരുന്നില്ല. കെഎസ് യു പ്രവർത്തകരുടെ കയ്യിൽ കരിങ്കോടി മാത്രമാണ് ഉണ്ടായിരുന്നത്. കറുത്ത തുണിയല്ലാതെ മറ്റൊരായുധവും ഉണ്ടായിരുന്നില്ല. വീണാ ജോർജിന്റെ മൊഴിയെടുക്കാത്തത് അസ്വാഭാവികമെന്നും തലശ്ശേരി കോടതി നിരീക്ഷിച്ചു.
കോടതിയിൽ മൊഴി നൽകിയത് ടൗൺ സ്റ്റേഷനിലെ എസ് ഐ ഉൾപ്പടെ മൂന്ന് പോലീസുകാരാണ്. വുണ്ട് സർട്ടിഫിക്കറ്റിലും ആയുധം ഉപയോഗിച്ച് മർദ്ദിച്ചതായി തെളിവില്ല. മന്ത്രിയുടെ ഗൺമാനും പൊലീസുകാരും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നിട്ട് കേസെടുക്കാൻ ഏഴു മണിക്കൂർ വൈകിയെന്നും കോടതി വിമർശിച്ചു. കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ നടന്നത് ഉന്തും തള്ളും മാത്രമാണെന്നും പൊലീസുകാര്‍ മൊഴി നൽകി. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെഎസ്‍യു പ്രവർത്തകർ ജാമ്യം ലഭിച്ചു. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുൽ ഉൾപ്പടെ അഞ്ച് പേർക്ക് ജാമ്യം അനുവദിച്ചത്.
veena george murder attempt case thalaserry court
































