തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷം 22 കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 14915 രൂപയായി. ഒരു പവൻ വില 440 രൂപ കുറഞ്ഞ് 1,19,320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ജനുവരിയിൽ രേഖപ്പെടുത്തിയ സർവകാല റെക്കോർഡായ പവന് 1,31,160 രൂപ എന്ന നിരക്കിൽ നിന്നും സ്വർണവില താഴേക്ക് വരുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസകരമാണ്. പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ സ്വർണവില കൂടുമെന്നാണ് കരുതിയതെങ്കിലും വിപണിയിലെ ക്രൂഡ് ഓയിൽ മൂല്യവർധനയടക്കം ചെലുത്തിയ സ്വാധീനത്തിൽ ഡോളർ മൂല്യം ഉയർന്നതാണ് വില വർധിക്കാൻ കാരണം.
സാധാരണയായി യുദ്ധ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ വില കുതിച്ചുയരാറാണ് പതിവ്. ഇറാൻ-ഇസ്രായേൽ തർക്കങ്ങളും ലബനൻ അതിർത്തിയിലെ അസ്ഥിരതയും എണ്ണവിലയെ അടക്കം സ്വാധീനിക്കുന്നുണ്ട്.
എന്നാൽ അമേരിക്കൻ ഡോളർ കരുത്താർജിച്ചതും ലോകരാഷ്ട്രങ്ങൾ പലിശ നിരക്കിൽ വരുത്തിയ മാറ്റങ്ങളും നിലവിൽ വില കുറയാൻ കാരണമായിട്ടുണ്ട്. എങ്കിലും പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ വഷളായാൽ വിപണിയിലെ മാറ്റം എങ്ങിനെയാകുമെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ ബോർഡ് നിരക്ക് പ്രകാരം 18 ക്യാരറ്റ് സ്വർണത്തിന് ഗ്രാമിന് 12,255 രൂപയും പവന് 98,040 രൂപയുമാണ് വില. കുറഞ്ഞ കാരറ്റിലുള്ള സ്വർണത്തിനും (14 കാരറ്റ്, 9 കാരറ്റ്) വിലയിൽ ആനുപാതികമായ കുറവ് വന്നിട്ടുണ്ട്.
kerala gold rate update 11 03 2026
































