പാലക്കാട്:(https://truevisionnews.com/) പാലക്കാട് സി.പി.എമ്മിലെ പുകച്ചിലിനൊടുവിൽ പി.കെ. ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കും വിമത കൺവെൻഷനിൽ പങ്കെടുത്തതിനും പിന്നാലെയാണ് ഈ അടിയന്തര നടപടി. ശശിയെ പുറത്താക്കിയ വാർത്ത പുറത്തുവന്നതോടെ മണ്ണാർക്കാട് മേഖലയിലെ സി.പി.എം പ്രവർത്തകർ ലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിച്ചു.
പാർട്ടിയോടൊപ്പമില്ലെങ്കിൽ പി.കെ. ശശി വെറും ശൂന്യമാണെന്നായിരുന്നു ഡി.വൈ.എഫ്.ഐ മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടത്തിന്റെ പ്രതികരണം. കൂടാതെ, ശശിയെ യു.ഡി.എഫ് പാളയത്തിലേക്ക് ചേർത്തുവെച്ച് രൂക്ഷമായ പരിഹാസവും അദ്ദേഹം ഉന്നയിച്ചു.
അതേസമയം, പുറത്താക്കപ്പെടുന്നതിന് മുൻപ് നടന്ന വിമത കൺവെൻഷനിൽ പാർട്ടി ജില്ലാ നേതൃത്വത്തിനെതിരെ അതിശക്തമായ ആരോപണങ്ങളാണ് ശശി ഉന്നയിച്ചത്. അഴിമതിക്കാരും സ്പിരിറ്റ് കേസ് പ്രതികളും പാർട്ടി സ്ഥാനങ്ങളിൽ അവരോധിക്കപ്പെടുന്നുവെന്നും, തത്വദീക്ഷയില്ലാത്ത ഭരണസ്വാധീനമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കൂട്ടായ്മയാണ് കൺവെൻഷനെന്നും വേട്ടയാടപ്പെട്ടവർക്ക് വേണ്ടിയാണ് ഈ നീക്കമെന്നും ശശി വ്യക്തമാക്കി.
Celebrations in Mannarkad with bursting of crackers and distribution of laddus
































