തിരുവനന്തപുരം: ( www.truevisionnews.com ) ശബരിമല സ്വർണക്കൊള്ള കേസ് എങ്ങുമെത്താതെ അവസാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എസ്ഐടിക്ക് ഇനി പ്രസക്തിയില്ലെന്നും എല്ലാവർക്കും ജാമ്യം നേടി പുറത്തിറങ്ങാൻ അവസരമൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ അറസ്റ്റിലേക്ക് കടക്കാൻ എസ്ഐടി തയാറായില്ല. പ്രാഥമിക കുറ്റപത്രം നൽകാൻ എസ്ഐടിക്ക് കഴിഞ്ഞില്ല. അകത്തുള്ളവരെ രക്ഷിച്ചില്ലെങ്കിൽ പുറത്തുള്ളവർ കുടുങ്ങും.
തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുവതീ പ്രവേശനത്തിൽ സത്യവാങ്ങ്മൂലം നൽകുന്നത് സർക്കാർ വൈകിപ്പിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. ഇപ്പോൾ നവോത്ഥാനവുമില്ല, സ്ത്രീ പ്രവേശനവുമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം യുഡിഎഫിന്റെ പുതു യുഗയാത്ര തിരുവനന്തപുരം ജില്ലയിൽ പര്യടനം ആരംഭിച്ചു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള യാത്രയ്ക്ക് വർക്കലയിൽ ആയിരുന്നു ജില്ലയിലെ ആദ്യ സ്വീകരണം. ഇന്നും നാളെയും യാത്ര ജില്ലയിൽ പര്യടനം നടത്തും. സംഘപരിവാറിന്റെ അതേ പാതയിലാണ് സിപിഎം എന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. വർഗീയതയ്ക്ക് പിണറായി തിരികൊളുത്തി എന്നും ഏത് കൊല കൊമ്പൻ വർഗീയത പറഞ്ഞാലും യുഡിഎഫ് എതിർക്കും എന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഈ നിലപാട് മതേതര കേരളം അംഗീകരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
vd satheesan says sabarimala gold robbery case will end without any progress

































