തിരുവനന്തപുരം : ( www.truevisionnews.com ) മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായ അദ്ദേഹം പത്രപ്രവർത്തന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് കെ.പി. ഉണ്ണിക്കൃഷ്ണനെന്ന് മുഖ്യമന്ത്രി ഓർമിച്ചു.1990-ലെ ഗൾഫ് യുദ്ധകാലത്ത് കുവൈത്തിൽ കുടുങ്ങിയ ഒന്നര ലക്ഷത്തോളം മലയാളികളെ തിരിച്ചെത്തിക്കുന്നതിൽ കെപി ഉണ്ണികൃഷ്ണൻ വഹിച്ച നേതൃപരമായ പങ്ക് എക്കാലവും ഓർമിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യ മന്ത്രിയുടെ അനശോചനക്കുറിപ്പ്;
മുൻ കേന്ദ്ര മന്ത്രിയും ദീർഘകാലം വടകരയിൽ നിന്നുള്ള ലോകസഭ അംഗവുമായ കെപി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായ അദ്ദേഹം പത്രപ്രവർത്തന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. 1971 മുതൽ 1996 വരെ 25 വർഷം തുടർച്ചയായി വടകരയെ ലോകസഭയിൽ പ്രതിനിധീകരിച്ച അദ്ദേഹം 1980 മുതൽ എൽഡിഎഫ് പ്രതിനിധിയായാണ് വിജയിച്ചത്.
വി.പി. സിംഗ് മന്ത്രിസഭയിൽ ടെലികമ്മ്യൂണിക്കേഷൻ, ഷിപ്പിംഗ്, ഉപരിതല ഗതാഗത വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹം മികച്ച ഭരണാധികാരി എന്ന നിലയിൽ അംഗീകരിക്കപ്പെട്ടു. പാർലമെന്റേറിയൻ എന്ന നിലയിൽ ശക്തമായ ഇടപെടലുകൾ ആയിരുന്നു ഉണ്ണികൃഷ്ണന്റേത്.
ബോഫോഴ്സ് പോലുള്ള കുംഭകോണങ്ങൾ പുറത്തുകൊണ്ടുവരുന്നതിനും മറ്റും പാർലമെൻ്റിലും പുറത്തും ധീരമായ നിലപാട് കൈകൊണ്ടു. കേന്ദ്ര മന്ത്രി എന്ന നിലയിൽ കേരളത്തിൻ്റെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകാനും അദ്ദേഹത്തിന് സാധിച്ചു. നെഹ്റുവിയൻ മൂല്യങ്ങൾ കോൺഗ്രസിൽ നിലനിർത്താൻ അദ്ദേഹം ശ്രമിച്ചു. പത്രപ്രവർത്തന രംഗത്ത് നിന്ന് പാർലമെൻ്റി രംഗത്ത് എത്തി ഇരു രംഗത്തും പ്രാഗത്ഭ്യം തെളിയിച്ചു.
1990-ലെ ഗൾഫ് യുദ്ധകാലത്ത് കുവൈത്തിൽ കുടുങ്ങിയ ഒന്നര ലക്ഷത്തോളം മലയാളികളെ തിരിച്ചെത്തിക്കുന്നതിൽ കെപി ഉണ്ണികൃഷ്ണൻ വഹിച്ച നേതൃപരമായ പങ്ക് എക്കാലവും ഓർക്കപ്പെടും. യുദ്ധസാഹചര്യത്തിൽ പോലും ബാഗ്ദാദിലെ രഹസ്യകേന്ദ്രത്തിൽ വെച്ച് സദ്ദാം ഹുസൈനെ കാണാനും മലയാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
സംഘപരിവാർ നേതൃത്വത്തിൽ രാജ്യത്തുയർന്നുവന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തമായ ഭാഷയിൽ എതിർക്കുകയും മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും ചെയ്ത കെപി ഉണ്ണികൃഷ്ണനെതിരെയാണ് 1991-ൽ കോലീബി സഖ്യം പൊതു സ്ഥാനാർഥിയെ അവതരിപ്പിച്ചത്. എന്നാൽ വടകര ലോകസഭാ മണ്ഡലത്തിലെ വിജയം എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഉണ്ണികൃഷ്ണനു തന്നെയായിരുന്നു.
ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന മലയാളിയായിരുന്നു കെപി ഉണ്ണികൃഷ്ണൻ. നിർണ്ണായക ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകൾക്കായി രാജ്യം കാതോർത്തു. ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ രാജ്യത്തിലെ തന്നെ ശക്തനായ വക്താവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
Chief Minister Pinarayi Vijayan expressed condolences on the demise of KP Unnikrishnan


































