(https://moviemax.in/) മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'മലൈക്കോട്ടൈ വാലിബൻ' എന്ന സിനിമയുടെ ചിത്രീകരണ വേളയിലുണ്ടായ നടുക്കുന്ന അനുഭവങ്ങൾ പങ്കുവെച്ച് നിർമ്മാതാവ് ഷിബു ബേബി ജോൺ. സിനിമയിലെ രംഗങ്ങൾക്കായി കൊണ്ടുവന്ന കാളകളെ ഗോ ഗുണ്ടകൾ അക്രമിച്ച് തട്ടിക്കൊണ്ടുപോയതായാണ് വെളിപ്പെടുത്തൽ. ആവശ്യമായ എല്ലാ രേഖകളും കൈവശമുണ്ടായിരുന്നിട്ടും, കാളയെയും പശുവിനെയും പോലും തിരിച്ചറിയാൻ കഴിയാത്ത അക്രമിസംഘം വണ്ടി തകർക്കുകയും ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി ഷിബു ബേബി ജോൺ പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ദൃശ്യവിസ്മയം എന്ന നിലയിൽ നിരൂപക പ്രശംസ പിടിച്ചുപറ്റിയെങ്കിലും തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രമാണ് വാലിബൻ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള സാധ്യതകൾ മങ്ങിയെന്ന വാർത്തകൾക്കിടയിലാണ് ഷൂട്ടിംഗ് സമയത്തെ ഈ ദുരനുഭവങ്ങൾ പുറത്തുവരുന്നത്.
"കാളവണ്ടിയാണ് വാലിബനില്‍, പക്ഷെ സാധാരണ കാളയൊന്നും പറ്റില്ലെന്ന് ലിജോയ്ക്ക് നിര്‍ബന്ധമുണ്ട്. വലിയ കാള തന്നെ വേണം. പ്രൊഡക്ഷന്‍ ചുമതലയുള്ളവര്‍ രാജസ്ഥാനില്‍ മൊത്തം നടന്ന് കാളയുടെ ഫോട്ടോയെടുത്ത് ലിജോയ്ക്ക് അയച്ചു കൊടുക്കും. ലിജയോക്ക് അതൊന്നും പറ്റത്തില്ല. അവസാനം കാളയെ തപ്പി തപ്പി ഗുജറാത്തിലെത്തി. ഗുജറാത്തില്‍ നിന്നും 12 കാളയെ കിട്ടി. ഫോട്ടോയെടുത്ത് അയച്ചു കൊടുത്തപ്പോള്‍ ലിജോ അപ്രൂവ് ചെയ്തു. അങ്ങനെ ഗുജറാത്തില്‍ നിന്നും രാജസ്ഥാനില്‍ രണ്ട് വണ്ടി കോണ്‍വോയായി കാളയെ കൊണ്ടു വരികയാണ്. പശുവിനെ കൊല്ലരുതെന്ന് നിയമമുള്ള നാടാണ്. അവിടെ കാളയെ കൊണ്ടു വരാനും നിയമമുണ്ട്. ഹെല്‍ത്തിന്റെ സര്‍ട്ടിഫിക്കറ്റ് വേണം. വില്ലേജ് സര്‍പഞ്ചിന്റെ അനുമതി വേണം. മെഡിക്കല്‍ ചെക്കപ്പ് നടത്തണം. ഇതെല്ലാം നടത്തി 12 കാളയുമായി വണ്ടി ഇങ്ങനെ വരികയാണ്." ഷിബു ബേബി ജോൺ പറയുന്നു.
"വൈകിട്ടായപ്പോള്‍ എവിടെയോ വച്ച് നൂറ് പേരടങ്ങുന്നൊരു സംഘം വന്ന് വണ്ടിയും അടിച്ചു പൊട്ടിച്ച്, ഡ്രൈവറേയും അടിച്ച് കാളകളെ ഊരിക്കൊണ്ടു പോയി ഗോശാലയില്‍ കെട്ടിയിട്ടു. കൗ വിജിലന്‍സ് എന്ന് നമ്മള്‍ കേട്ടിട്ടല്ലേയുള്ളൂ. ഞങ്ങളത് അനുഭവിച്ചു. എഴുതാനും വായിക്കാനും അറിയുന്നവരാണെങ്കിലല്ലേ പേപ്പര്‍ കൊണ്ടു കാര്യമുള്ളൂ. പൊലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ ചെന്നപ്പോള്‍ വണ്ടി പിടിച്ചിട്ടു. ഒരു തരത്തില്‍ നമ്മുടെ സ്വാധീനം ഉപയോഗിച്ച് വണ്ടിയും കാളകളേയും അവിടെ നിന്നും ഇറക്കി കൊണ്ടു വന്നു. വേറെ വണ്ടിയിലാണ് കാളകളെ രാജസ്ഥാനിലെത്തിച്ചത്. പശുവാണെങ്കില്‍ പിന്നേയും മനസിലാക്കാം. ഇത് എല്ലാ പേപ്പറോടേയും കാളയെ കൊണ്ടു പോകുന്നതാണ്. വല്ലാത്ത കഷ്ടമാണ്." ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു. വിറ്റ് ക്രൂവിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം.
Shibu Baby John on Gooning on the Malaikottai Valiban set
































