(https://moviemax.in/) രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ച 'കൂലി' ആഗോളതലത്തിൽ 500 കോടിയിലധികം കളക്ഷൻ നേടിയെങ്കിലും സമ്മിശ്ര പ്രതികരണമാണ് പലയിടങ്ങളിൽ നിന്നും നേടിയത്. തന്റെ സിനിമകളിൽ മലയാളി താരങ്ങൾക്ക് എപ്പോഴും വലിയ പ്രാധാന്യം നൽകുന്ന സംവിധായകനാണ് ലോകേഷ്. നരേൻ, ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, മാളവിക മോഹനൻ, മാത്യു തോമസ്, സൗബിൻ ഷാഹിർ തുടങ്ങി നിരവധി താരങ്ങൾ ലോകേഷ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ 'കൂലി'യിലും ഒരുപിടി മലയാളി താരങ്ങൾ അണിനിരന്നിരുന്നു.
ക്യാരക്ടർ റോളുകളിലേക്ക് ചുവടുമാറ്റിയ ബാബുരാജും ചിത്രത്തിൽ ഒരു വേഷം ചെയ്തിരുന്നു. എന്നാൽ സിനിമയിൽ വെടിയേറ്റ് മരിക്കുന്ന ഒരു ചെറിയ രംഗത്ത് മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. സംഭാഷണങ്ങൾ പോലുമില്ലാത്ത ഈ കഥാപാത്രത്തെക്കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ബാബുരാജ്. ചിത്രത്തിൽ താൻ അഭിനയിച്ച ഏഴോളം സീനുകൾ എഡിറ്റിംഗിൽ വെട്ടിമാറ്റപ്പെട്ടുവെന്ന് താരം വെളിപ്പെടുത്തി.
'കൂലിയിൽ എന്റെ 7 സീനുകൾ കട്ട് ചെയ്തു പോയതാണ്. നമ്മളെ ലോകേഷ് കനകരാജ് പോലുള്ള വലിയ ഡയറക്ടർ വിളിച്ച് കഥയും സാഹചര്യവും പറയുമ്പോൾ ആ സിനിമയിൽ ചെറിയ റോൾ എന്നതല്ല നോക്കിയത്. ആ സിനിമയുടെ ദൈർഘ്യം കൂടി വരുമ്പോൾ വെട്ടിയതാണ്. ആ സിനിമയ്ക്ക് സെക്കന്റ് പാർട്ട് ഉണ്ടെന്നാണ് ആദ്യം പറഞ്ഞിരുന്നത്. സിനിമയുടെ ക്ലൈമാക്‌സിൽ ഞാൻ മരിക്കുന്നില്ല. ചെറിയ റോൾ എന്ന് പറഞ്ഞല്ല അവർ വിളിക്കുന്നത്. അവർ പറയുമ്പോൾ വലിയൊരു ക്യാരക്ടർ ആണ്. തമിഴിലും തെലുങ്കിലും അവർ ഹീറോയെ ഫോളോ ചെയ്യുന്നതാണ്. അപ്പോൾ പടത്തിന്റെ ദൈർഘ്യം കൂടുമ്പോൾ കട്ട് ചെയ്യാൻ പറ്റുന്ന സീൻ നമ്മുടെ ആയിരിക്കും,' ബാബു രാജ് പറഞ്ഞു.
7 of my scenes were cut from 'Coolie'; Baburaj opens up about his role in Lokesh's film
































