തൃശൂര്‍: ( www.truevisionnews.com ) റോഡരികിലെ ഫ്ലക്സ് ബോർഡ് കീറിയതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കുന്നംകുളത്ത് വീട് കയറി ആക്രമണം. അക്രമത്തിൽ പയ്യൂർ സ്വദേശിനി ലീല (76), ഇവരുടെ കൊച്ചുമക്കൾ എന്നിവർക്ക് പരിക്കേറ്റു. ഫ്ലക്സ് കീറിയത് ലീലയുടെ കൊച്ചുമക്കളാണെന്ന തെറ്റിദ്ധാരണയെത്തുടർന്നാണ് ഒരു സംഘം വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടത്. വയോധികയെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അമൽജിത്ത്, നീരജ്, ശ്യാം, രഞ്ജീഷ്, അക്ഷയ്, അശ്വിൻ ബാബു എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന പതിനൊന്നോളം പേർക്കെതിരെ കുന്നംകുളം പോലീസ് വധശ്രമത്തിന് കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകിട്ട് 6.30നാണ് സംഭവം. പയ്യൂര്‍ റോഡരികിലെ ഫ്ലക്‌സ് കീറിയത് ലീലയുടെ കൊച്ചുമക്കളാണ് എന്ന് ആരോപിച്ച് മാരകായുധങ്ങളുമായി എത്തിയ സംഘം ലീലയുടെ വീട്ടില്‍ അതിക്രമിച്ചു കയറി വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. അക്രമം തടയാന്‍ വന്ന ലീലയുടെ കൊച്ചുമക്കളായ വിഷ്ണുദത്തിനെയും വിശ്വജിത്തിനെയും ക്രൂരമായി മര്‍ദിച്ചു. വിഷ്ണുദത്തിനെ ഇരുമ്പ് വടി കൊണ്ട് കണ്ണിന് അടിക്കുകയും, നീരജ് വിശ്വജിത്തിനെ ചവിട്ടി വീഴ്ത്തുകയും ചെയ്തു.
മര്‍ദനം കണ്ട് തടയാന്‍ എത്തിയ ലീലയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം തടഞ്ഞുനിര്‍ത്തി ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റ ലീല നിലവില്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലീലയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിക്രമിച്ചു കടക്കല്‍, അസഭ്യം പറയല്‍, മാരകായുധങ്ങളുമായി സംഘം ചേരല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.
Dispute over tearing of flex board: Attack on house in Kunnamkulam, elderly woman and grandchildren injured






























.jpeg)


