(https://moviemax.in/) വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗമായ 'ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' എന്ന ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ വിവാദങ്ങൾ ഉടലെടുത്തത്. ഒരു മുസ്ലീം കുടുംബത്തിലേക്ക് വിവാഹിതയായി എത്തുന്ന ഹിന്ദു യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗമാണ് ട്രെയിലറിലെ പ്രധാന ചർച്ചാവിഷയം.
ഇപ്പോഴിതാ ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ബിന്നി സെബാസ്റ്റ്യനും നൂബിൻ ബെന്നിയും. ബിന്നിയുടെ പുതിയ ക്ലോത്തിങ്ങ് ബ്രാൻഡിന്റെ ലോഞ്ചിംഗിനിടെ ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. സിനിമയിലെ ദൃശ്യങ്ങൾ സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും കലയിലെ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള താരങ്ങളുടെ മറുപടി ഇതിനോടകം വൈറലായിക്കഴിഞ്ഞു.
'സിനിമ കണ്ടാൽ ആളുകൾ സ്വാധീനിക്കപ്പെടും എന്ന കാര്യം ശരി തന്നെയാണ്. എത്രയോ സിനിമകൾ കാരണം അങ്ങനെ സംഭവിച്ചിരിക്കുന്നു. പക്ഷേ, സിനിമ കണ്ടിട്ട് ആരെങ്കിലും, പ്രത്യേകിച്ച് മലയാളികൾ പൊറോട്ടയും ബീഫും കഴിക്കാതിരിക്കുമോ? സിനിമ കണ്ട് സ്വാധീനിക്കപ്പെടണോ വേണ്ടയോ എന്നത് നമ്മുടെ തീരുമാനം അല്ലേ? ബീഫ് ആരെങ്കിലും വേണ്ടെന്ന് വെക്കുന്നുണ്ടെങ്കിൽ അതിന് കാരണം കൊളസ്ട്രോൾ കൂടുന്നതും യൂറിക്ക് ആസിഡ് കൂടുന്നതുമൊക്കെ ആയിരിക്കും. യൂറിക്ക് ആസിഡ് കൂടിയത് കാരണം ഞങ്ങൾ ബീഫ് കഴിക്കുന്നത് കുറച്ചിരിക്കുകയാണ്, നൂബിന് അധികം ബീഫ് കൊടുക്കാറുമില്ല. അല്ലാതെ കേരള സ്റ്റോറി കണ്ടിട്ട് അല്ല'', ബിന്നി പറഞ്ഞു. തന്നോട് ആര് എന്തു പറഞ്ഞാലും തനിക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കും എന്നായിരുന്നു നൂബിന്റെ പ്രതികരണം.
വിവാദം സൃഷ്ടിച്ച ദി കേരള സ്റ്റോറി ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയിരുന്നു. 20 കോടിയോളം ബജറ്റില്‍ തയ്യാറാക്കപ്പെട്ട ചിത്രം ബോക്സ് ഓഫീസില്‍ 300 കോടിക്ക് മുകളിലാണ് നേടിയത്. മികച്ച സംവിധായകനും മികച്ച ഛായാഗ്രാഹകനുമുള്ള ദേശീയ പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു. അതേസമയം ചിത്രത്തില്‍ പറഞ്ഞ മതപരിവര്‍ത്തനത്തിന്‍റെയുള്‍പ്പെടെയുള്ള കണക്കുകള്‍ വസ്തുതയല്ലെന്ന് സംവിധായകന്‍ തന്നെ പിന്നീട് സമ്മതിച്ചിരുന്നു.
Binny and Noobin clarify their stance
































